KeralaLatest NewsNews

ഏഴുമാസത്തിനുള്ളിൽ ആരംഭിച്ചത് എൺപതിനായിരം പുതിയ സംരംഭങ്ങൾ: വ്യവസായ മന്ത്രി പി രാജീവ് 

ആലപ്പുഴ: ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ക്യാമ്പയിൻ ആവിഷ്‌കരിച്ച് ഏഴുമാസത്തിനുള്ളിൽ തന്നെ എൺപതിനായിരം പുതിയ സംരംഭങ്ങൾ എന്ന നേട്ടത്തിൽ എത്തിനിൽക്കുകയാണ് സർക്കാർ എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കയർഫെഡിന്റെ ആലപ്പുഴയിലെ നവീകരിച്ച ഹെഡ്ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പയിനിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ജില്ല ആലപ്പുഴയാണ് എന്നത് ഏറെ അഭിമാനിക്കാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ജില്ലയിലേക്ക് വലിയ സംരംഭങ്ങൾ ആകർഷിക്കാൻ കഴിയുന്ന രീതിയിലുള്ള പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

കയർ മേഖലയുടെ വികസനത്തിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഐ.ഐ.എം, ഐ.ഐ.ടി പ്രതിനിധികൾ ഉൾപ്പെട്ട സമിതി മേഖലയിലെ അടിസ്ഥാനതലം തൊട്ടുള്ള പഠനം നടത്തും. അതിന്റെകൂടി വെളിച്ചത്തിലാവും കയർ മേഖലയുടെ വികസനങ്ങൾ ആവിഷ്‌കരിക്കുക എന്നും അടിമുടി മാറിയാൽ മാത്രമേ കയർ മേഖലയിൽ വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. തൊഴിൽ അന്തരീക്ഷം മാറി വരുകയാണ്. തൊഴിലാളികളെ നിയോഗിക്കേണ്ടത് മാനേജ്‌മെന്റിന്റെ അവകാശമാണ്. തൊഴിലാളെ സംഘടിപ്പിക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും തൊഴിലാളി സംഘടനകൾക്ക് അവകാശമുണ്ട്. അന്തസ്സോടെയുള്ള തൊഴിലന്തരീക്ഷം ഉണ്ടായാലേ യുവതലമുറ കയർ മേഖലയിലേക്ക് വരുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ പി.പി ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. എച്ച് സലാം എം.എൽ.എ, ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ്, കയർഫെഡ് പ്രസിഡന്റ് എൻ. സായികുമാർ, കയർ കോർപറേഷൻ ചെയർമാൻ ജി.വേണുഗോപാൽ, കെ.എസ്.സി.എം.എം.സി ചെയർമാൻ എം.എച്ച് റഷീദ്, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ ഗണേഷൻ, കൗൺസിലർ റീഗോ രാജു, കയർ വികസന ഡയറക്ടർ ഷിബു അബ്ദുൾ മജീദ്, കയർഫെഡ് മാനേജിംഗ് ഡയറക്ടർ വി.ആർ വിനോദ്, കയർഫെഡ് ജനറൽ മാനേജർ വി. ബിജു, കയർ കോർപറേഷൻ മുൻ ചെയർമാൻ ആർ. നാസർ, മുൻ എം.പി ടി.ജെ ആഞ്ചലോസ് തുടങ്ങിയവർ പങ്കെടുത്തു.

1979 ൽ ആലപ്പുഴ സെൻട്രൽ കയർ മാർക്കറ്റിംഗ് സംഘത്തിന്റെ രജത ജൂബിലിയുടെ ഭാഗമായി നിർമ്മിച്ചകെട്ടിടത്തിലാണ് കഴിഞ്ഞ 40 വർഷത്തിലധികമായി കയർഫെഡിന്റെ ആസ്ഥാന മന്ദിരം പ്രവർത്തിച്ചുവന്നിരുന്നത്. ഈ കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം നവീകരിക്കുന്നതിന് ഭരണസമിതി സർക്കാരിന് സമർപ്പിച്ച പദ്ധതിപ്രകാരം അനുവദിച്ച 129 ലക്ഷം രൂപ ഉപയോഗിച്ചാണ് കയർഫെഡിന്റെ ആസ്ഥാന മന്ദിരം നവീകരിച്ചത്. സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള കോസ്റ്റൽ ഏരിയ ഡവലപ്പ്‌മെന്റ് കോർപ്പറേഷനായിരുന്നു നിർമ്മാണ ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button