KeralaLatest NewsNews

‘താലികെട്ടാൻ നിർബന്ധിച്ചത് ഷാരോൺ, മണിക്കൂറുകൾക്കുള്ളിൽ വിഷം നൽകി’: തെളിവെടുപ്പിൽ കൂസലില്ലാതെ ചിരിച്ച് ഗ്രീഷ്മ

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിലെ മുഖ്യപ്രതി ​ഗ്രീഷ്മയെ തെളിവെടുപ്പിനായി കൊണ്ടുവന്നു. ഷാരോണുമൊത്ത് കറങ്ങിയ സ്ഥലങ്ങളും താലികെട്ടിയ ഇടവും ഗ്രീഷ്മ പൊലീസിന് കാണിച്ച് കൊടുത്തു. ഓരോ കാര്യങ്ങളും വെളിപ്പെടുത്തുന്നത് ചിരിച്ചുകൊണ്ട്. തെല്ലും കുറ്റബോധമില്ലാത്ത ഗ്രീഷ്മയുടെ പെരുമാറ്റവും കൂസലില്ലായ്മയും പോലീസിനെ അമ്പരപ്പിക്കുന്നുണ്ട്. വെട്ടുകാട് പള്ളിയില്‍വച്ചാണ് ഷാരോൺ തന്നെ താലികെട്ടിയതെന്ന് ഗ്രീഷ്മ വ്യക്തമാക്കി.

താലികെട്ടിന് പിന്നിലെ കഥയും ഗ്രീഷ്മ തന്നെ പോലീസിനോട് വിവരിച്ചു. ഇരുവരും ബൈക്കിലാണ് വെട്ടുകാട് പള്ളിയിൽ എത്തിയത്. താലികെട്ടാൻ നിർബന്ധിച്ചത് ഷാരോൺ ആണ്. പലയിടത്തും ഒരുമിച്ചു കറങ്ങിനടക്കുമ്പോള്‍ കമിതാക്കളാണെന്ന മട്ടിലുള്ള തുറിച്ചുനോട്ടങ്ങള്‍ നേരിടേണ്ടിവരാറുണ്ടായിരുന്നെന്നും അതൊഴിവാക്കാനാണ് എന്നു പറഞ്ഞാണ് ഷാരോൺ തന്നെ താലികെട്ടിയതെന്നാണ് ഗ്രീഷ്മയുടെ വാദം. ‘ഇവിടെയാണ് ഞങ്ങൾ ഒരുമിച്ചിരുന്നത്’ താലികെട്ടാനായി പള്ളിക്കകത്ത് ഇരുവരും ഒരുമിച്ചിരുന്ന ബഞ്ചും ഗ്രീഷ്മ ചൂണ്ടിക്കാട്ടി.

താലികെട്ടിയ ശേഷം പള്ളിയിൽ വെച്ച് തന്നെ സിന്ദൂരവും ചാർത്തി. തുടര്‍ന്ന് അവര്‍ പോയ പള്ളിക്കു സമീപത്തെ ബീച്ചിലെത്തിച്ചു. കുറച്ച് നേരം നടന്നെങ്കിലും വെയിലായതിനാൽ തിരിച്ച് നടക്കുകയായിരുന്നുവെന്ന് ഗ്രീഷ്മ പറഞ്ഞു. ശേഷം വേളി ടൂറിസ്റ്റ് വില്ലേജിൽ വിശ്രമിക്കവെയാണ് താൻ ഷാരോണിനെ കൊല്ലാൻ തീരുമാനിച്ചതെന്ന് ഗ്രീഷ്മ പറഞ്ഞു. താന്‍ കരുതിയിരുന്ന കീടനാശിനി ചേര്‍ത്ത ശീതളപാനീയം ഷാരോണിനു നല്‍കി. എന്നാല്‍, കയ്പ്പു കാരണം ഷാരോണ്‍ അതു തുപ്പിക്കളഞ്ഞു. അല്‍പ്പം കഴിഞ്ഞു ഛര്‍ദ്ദിക്കുകയും ചെയ്തു. താലികെട്ടി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഷാരോണിനെ കൊല്ലാൻ ഗ്രീഷ്മ ശ്രമിച്ചു.

താനും ഷാരോണും ഒരുമിച്ച് പോയ സ്ഥലങ്ങളും അവിടങ്ങളിൽ വെച്ചുണ്ടായ സംഭവങ്ങളും ​ഗ്രീഷ്മ പൊലീസിനോട് വിവരിച്ചു. തിരുവനന്തപുരം നഗരത്തിലെ വേളി, വെട്ടുകാട് പ്രദേശങ്ങളിലായിരുന്നു ഇന്നലെ തെളിവെടുപ്പ്. താലികെട്ടിയപ്പോൾ ‘നല്ലൊരു ജീവിതമുണ്ടാകണേ എന്നായിരിക്കും അവൻ പ്രാർഥിച്ചത്’ എന്ന് വെട്ടുകാട് പള്ളിയിൽ വെച്ച് ഡിവൈഎസ്പി ​ഗ്രീഷ്മയോട് പറഞ്ഞു. ‘പക്ഷേ, നേരെ തിരിച്ചായിപ്പോയി’ എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി.

അതേസമയം, കേസ് തമിഴ്നാട് പൊലീസിന് കൈമാറിയേക്കും. കേസ് തമിഴ്‌നാട് പോലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ ഷാരോൺ രാജിന്റെ വീട്ടുകാർ ഉൾപ്പെടെ ഇതിൽ എതിർപ്പുമായി രംഗത്തെത്തിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button