KeralaLatest NewsNews

ക്യാമറ തുണിക്കിടയിൽ; റേഡിയോഗ്രഫറുടെ ഫോണിൽ നിരവധി യുവതികളുടെ ചിത്രങ്ങൾ, സ്കാനിങ്ങിനെത്തിയവർ ആശങ്കയിൽ

അടൂര്‍: എംആര്‍ഐ സ്‌കാനിങ്ങിന് വന്ന യുവതി വസ്ത്രം മാറുന്നത് മറഞ്ഞു നിന്ന് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ റേഡിയോഗ്രാഫര്‍ക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. കടയ്ക്കല്‍ ചിതറ മാത്തറ നിധീഷ് ഹൗസില്‍ അനിരുദ്ധന്റെ മകന്‍ അന്‍ജിത്ത് ആണ് സ്കാനിങ്ങിന് വന്ന സ്ത്രീകളുടെ നഗ്നത പകർത്തിയത്. ഇരുപത്തി മൂന്നോളം സ്ത്രീകളുടെ നഗ്‌നതയാണ് ഇയാളുടെ ഫോണിലുണ്ടായിരുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഇവിടെ സ്കാനിങ്ങിനെത്തിയ സ്ത്രീകൾ ഇയാൾക്കെതിരെ പരാതി നൽകാൻ സാധ്യതയുണ്ട്.

എംആര്‍ഐ സ്‌കാനിങ്ങിനായി എത്തിയ ഏഴംകുളം തട്ടാരുപടി സ്വദേശിനിയാണ് ഇയാളെ കയ്യോടെ പിടികൂടിയത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനിലെ ദേവി സ്‌കാന്‍സില്‍ യുവതി എംആര്‍ഐ സ്‌കാനിങ്ങിന് എത്തിയത്. വസ്ത്രം മാറി വന്ന യുവതി ഇയാളുടെ പോക്കറ്റിലെ മൊബൈലിന്റെ കാമറ കണ്ടാണ് സംശയിച്ചത്. ഫല്‍ഷ് ലൈറ്റും ഓണായിരുന്നു. തുടര്‍ന്ന് യുവതി സംശയം തോന്നി പൊലീസില്‍ വിവരം അറിയിച്ചു. രാത്രി ഏഴു മണിയോടെ ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

മൊബൈല്‍ ഫോണ്‍ വാങ്ങി നോക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഞെട്ടി. ഒന്നും രണ്ടുമല്ല 23 വീഡിയോകളാണ് ഉണ്ടായിരുന്നത്. ഇത് മുഴുവന്‍ സ്‌കാനിങ് സെന്ററില്‍ നിന്നും പകര്‍ത്തിയതായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി വാങ്ങി രാത്രി തന്നെ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം പുറത്ത് അറിയാതിരിക്കാനുള്ള നീക്കങ്ങള്‍ സ്‌കാനിങ് സെന്റര്‍ ഉടമകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ദേവി സ്‌കാന്‍സ് ഇവിടെ ആരംഭിച്ചിട്ട് അധിക കാലമായിട്ടില്ല. ഇതിന് മുൻപ് ജോലി ചെയ്ത സ്ഥലത്തും പ്രതി സമാനമായ കുറ്റകൃത്യം നടത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button