Latest NewsKeralaNews

വിവാഹ വീട്ടിൽ മോഷണം:  പ്രതി പിടിയിൽ

മലപ്പുറം: കൽപകഞ്ചേരി ചെറവന്നൂർ പാറമ്മലങ്ങാടിയിലെ വിവാഹ വീട്ടിൽ നിന്ന് 16 പവൻ സ്വർണവും എട്ട് ലക്ഷം രൂപയും മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി. താനാളൂർ ഒഴൂർ സ്വദേശി കുട്ടിയാമാകനത്ത് ഷാജഹാൻ (57) എന്ന മണവാളൻ ഷാജഹാനെയാണ് കൽപകഞ്ചേരി എസ് ഐ ജലീൽ കറുത്തേടത്തും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മണ്ണുതൊടുവിൽ അബ്ദുൽ കരീമിന്റെ വീട്ടിൽ നിന്ന് 16 പവൻ സ്വർണവും എട്ട് ലഷം രൂപയും കവർന്നത്.

മോഷണം നടന്ന ദിവസം പകലിലാണ് ഇരിങ്ങാവൂർ മീശപ്പടി ഓഡിറ്റോറിയത്തിൽ അബ്ദുൽ കരീമിന്റെ മകളുടെ വിവാഹ സത്കാരമുണ്ടായത്. ഇത് കഴിഞ്ഞ് അബ്ദുൽ കരീമും ഭാര്യ ഹാജറയും മകനും വീട്ടിൽ വന്ന് വിശ്രമിക്കുമ്പോഴാണ് മോഷണം. കഴുത്തിലെ മാല പൊട്ടിക്കുന്നതിനിടെ ശബ്ദം കേട്ട് ഉറക്കം ഉണർന്നതോടെ സ്വർണവും പണവുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. മോഷണം നടത്തി രക്ഷപ്പെടുന്ന സി സി ടി വി ദൃശ്യം ലഭിച്ചത് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതിയെ വലയിലാക്കാൻ പൊലീസിന് ഏറെ സഹായകരമായി.

ആന്ധ്രയിലെ നല്ലചെരുവ് മാവോയിസ്റ്റ് സാന്നിധ്യമുള്ള മലഞ്ചെരുവിലെ ആദിവാസി ഊരിൽ ഒളിവിൽ കഴിയവെയാണ് പ്രതിയെ  പിടികൂടിയത്. മോഷണം നടത്തിയ വീട്ടിലും സ്വർണമാല പണയം വെച്ച തിരൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മാല ഇതേ സ്ഥാപനത്തിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. വിവാഹ വീടുകൾ നോക്കി വെച്ച് മോഷണം നടത്തി നാടുവിട്ട് ഇതുവഴി ലഭിക്കുന്ന പണം ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളിൽ കറങ്ങി ആഢംബര ജീവിതം നയിക്കുകയുമാണ് ഇയാൾ ചെയ്യാറുള്ളത്. പണം തീർന്നാൽ വീണ്ടും സംസ്ഥാനത്തെത്തി മോഷണം നടത്തുകയാണ് പ്രതിയുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്.  സംസ്ഥാനത്തിനകത്തും പുറത്തുമായി അമ്പതോളം മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ.  പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button