ErnakulamLatest NewsKeralaNattuvarthaNews

‘എകെജി സെന്ററിലെ അടിമപ്പണിയും ലഹരി-ഗുണ്ടാ മാഫിയകള്‍ക്ക് വിടുപണി ചെയ്യലുമാണ് കേരള പോലീസിന്റെ ഇപ്പോഴത്തെ പണി’: സതീശൻ

കൊച്ചി: കൊച്ചി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്‍പതുകാരികൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് സതീശൻ പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ആഭ്യന്തരവകുപ്പിനും പോലീസിനും കൈ കഴുകാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാരക ലഹരി വസ്തുക്കളുടെ ഉപയോഗവും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെയും തലസ്ഥാനമായി കൊച്ചി നഗരം മാറിക്കഴിഞ്ഞുവെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ അടിക്കടി ആവര്‍ത്തിക്കുമ്പോഴും ആഭ്യന്തരവകുപ്പിനും പൊലീസിനും എങ്ങനെയാണ് നിഷ്‌ക്രിയമാകാന്‍ സാധിക്കുന്നതെന്നും സതീശൻ ചോദിച്ചു.

‘തീർത്ഥാടകരെ പിഴിയുന്ന നികൃഷ്ടമായ സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റേത്’: കെ സുരേന്ദ്രന്‍

‘നഗരത്തില്‍ പലയിടങ്ങളിലായി കറങ്ങിയ കാറിലാണ് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായത്. രാത്രിയിലുള്‍പ്പെടെ സജീവമായൊരു നഗരത്തിലെ പൊതുനിരത്തില്‍ മുക്കാല്‍ മണിക്കൂറോളം ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. എകെജി സെന്ററിലെ അടിമപ്പണിയും ലഹരി-ഗുണ്ടാ മാഫിയകള്‍ക്ക് വിടുപണി ചെയ്യലും സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കും അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തലും മാത്രമാണ് കേരള പോലീസിന്റെ ഇപ്പോഴത്തെ പണി,’ സതീശൻ പറഞ്ഞു.

സിപിഎം നേതാക്കളുടെ ഏറാന്‍മൂളികളായി പൊലീസ് സേന മാറിയതിന്റെ ദുരന്തഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നതെന്നും നമ്മുടെ മക്കള്‍ക്ക് നിര്‍ഭയരായി റോഡില്‍ പോലും ഇറങ്ങാനാകാത്ത അവസ്ഥയിലേക്ക് കേരളത്തെ മാറ്റിയിരിക്കുകയാണെന്നും സതീശൻ ആരോപിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുകയാണെന്നും ഇതാണോ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച സ്ത്രീ സുരക്ഷയെന്നും വിഡിസതീശൻ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button