Latest NewsKeralaNews

ഡ്യൂട്ടിയില്‍ കയറിയതിന് വ്യാപക പ്രതിഷേധം, ബലാത്സംഗക്കേസിലെ പ്രതി സി.ഐ പി.ആര്‍.സുനുവിന് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം

പരാതിക്കാരിയെ അറിയില്ല,സത്യം ഒന്നേയുള്ളൂ, സത്യമേവ ജയതേ എന്ന് പ്രതികരിച്ച് ബലാത്സംഗ കേസ് പ്രതി സി.ഐ സുനു

കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഞായറാഴ്ച ജോലിക്ക് പ്രവേശിച്ച ബലാത്സംഗ കേസിലെ പ്രതി ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സുനു വിനെതിരെ വ്യാപക പ്രതിഷേധം. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് സുനുവിനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

Read Also: കെ റെയില്‍ പദ്ധതിയ്ക്ക് താത്പര്യമില്ലാതെ സര്‍ക്കാര്‍, സ്വപ്ന പദ്ധതി നടപ്പിലാക്കുമെന്ന പ്രതിജ്ഞയുമായി എം.വി ഗോവിന്ദന്‍

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാറാണ് സുനുവിനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ സുനുവിനെതിരെയുള്ള ആളുകളുടെ പ്രതിഷേധം ഭയന്നാണ് ഏഴു ദിവസത്തെ അവധിയില്‍ പ്രവേശിക്കാന്‍ എഡിജിപി നിര്‍ദ്ദേശിച്ചെതെന്നാണു വിവരം.

ബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ഉള്‍പ്പെടെയുള്ളവ പരിഗണനയിലിരിക്കെ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഇയാള്‍ ചുമതലയേറ്റത് വ്യാപക വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. താന്‍ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും സുനു മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്തു. പരാതിക്കാരിയെ അറിയുകയോ കാണുകയോ ചെയ്തിട്ടില്ലെന്നും സുനു പറയുന്നു. സത്യം ഒന്നേയുള്ളൂ, സത്യമേവ ജയതേ എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് സുനുവിന്റെ പ്രതികരണം.

ഒന്‍പതോളം തവണ വകുപ്പ് തല അച്ചടക്ക നടപടിക്കു വിധേയനാകുകയും 6 ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനാണ് സുനു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിലവില്‍ അന്വേഷണം അവസാനിപ്പിച്ചതടക്കം എല്ലാ കേസുകളും പുനഃപരിശോധിക്കാന്‍ ഡിജിപി ഉത്തരവിട്ടിരുന്നു. പി.ആര്‍.സുനുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് ഡിജിപി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിയിരുന്നു.

തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ പരാതിയില്‍ പലതവണ ചോദ്യം ചെയ്തിട്ടും സുനുവിനെ പ്രതിചേര്‍ക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.

shortlink

Post Your Comments


Back to top button