KeralaLatest NewsNews

പീഡനത്തിലും മയക്കുമരുന്നിലും മുമ്പന്‍മാര്‍ ഡിവൈഎഫ്‌ഐക്കാര്‍, കേസ് ഒഴിവാക്കാന്‍ പാര്‍ട്ടിയും

പത്രവാര്‍ത്തകള്‍ സഹിതം ചൂണ്ടിക്കാട്ടി ഡോ.കെ.എസ് രാധാകൃഷ്ണന്‍

തിരുവനന്തപുരം: പീഡനത്തിലും മയക്കുമരുന്നിലും മുമ്പന്‍മാര്‍ ഡിവൈഎഫ്ഐക്കാരാണെന്ന് പത്രവാര്‍ത്തകള്‍ സഹിതം ചൂണ്ടിക്കാട്ടി ഡോ.കെ.എസ് രാധാകൃഷ്ണന്‍. ഏറ്റവും ഒടുവിലായി പുറത്തുവന്ന ചില വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു  രാധാകൃഷ്ണന്റെ പ്രതികരണം.

Read Also: ആദ്യ വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം, ഡിവൈഎസ്പിയുടെ പ്രമോഷന്‍ സ്വപ്‌നം പൊലിഞ്ഞു

പോക്സോ പ്രതികളുടെയും ലഹരി മാഫികളുടെയും അഭയമായി ഡിവൈഎഫ്ഐ മാറുന്നുവെന്നത് സമൂഹത്തില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ക്രിമിനലുകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുന്ന പാര്‍ട്ടിനയം അവസാനിപ്പിക്കണണെന്നും ഡോ.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ. കെ.എസ് രാധാകൃഷ്ണന്റെ പരാമര്‍ശം. പോസ്റ്റിനൊപ്പം പത്രത്തില്‍ വന്ന വാര്‍ത്തകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ആദ്യ വാര്‍ത്ത അഴിയൂരിലെ 8-ാം ക്ലാസ് വിദ്യാര്‍ത്ഥിനി മയക്കുമരുന്ന് മാഫിയയുടെ വലയിലായതാണ്. പരാതിപ്പെട്ടിട്ടും ലഹരി വിതരണത്തെ കുറിച്ച് പോലീസ് അന്വേഷിച്ചില്ലെന്നും ഇതിന് കാരണം കുറ്റവാളികള്‍ക്ക് ഡിവൈഎഫ്‌ഐ നേതാക്കളുമായുള്ള ബന്ധമാണെന്നും വിദ്യാര്‍ത്ഥിനിയുടെ അമ്മ ആരോപിക്കുന്നു.

മലയന്‍കീഴില്‍ 16-കാരിയെ പീഡിപ്പിച്ച കേസാണ് രണ്ടാമത്തെ വാര്‍ത്ത. ഡിവൈഎഫ്ഐ നേതാവ് ജിനേഷ് അടക്കം അറസ്റ്റിലാണ്. മേഖലയിലെ ലഹരി വിരുദ്ധ പ്രവര്‍ത്തകനാണ് അറസ്റ്റിലായ ജിനേഷ്. എന്നാല്‍ ഈ വിപ്ലവകാരി ലഹരി മാഫിയയുടെ ഏജന്റാണെന്നും സൂചനയുണ്ടെന്ന് വാര്‍ത്തയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

പോക്‌സോ കേസ് /ലഹരി മാഫിയയും ഡി വൈ എഫ് ഐ നേതൃത്വവും

‘പാക്‌സോ കേസ് പ്രതികളുടെയും മയക്കുമരുന്നു മാഫിയ സംഘത്തിന്റെയും അഭയസ്ഥാനമായി ഡി വൈ എഫ് ഐ മാറുന്നു എന്നത് സമൂഹത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. അതുകൊണ്ട് ഈ സംഘടനയിലെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ലഹരി മാഫിയ / പോക്‌സോ കേസ് ബന്ധത്തെ കുറിച്ചു് വിശദമായ അന്വേഷണം നടത്താന്‍ സര്‍ക്കാരും സംഘടനാ നേതൃത്വവും തയ്യാറാകണം. ഇതില്‍ ഉള്‍പ്പെടുന്ന കുറ്റവാളികളെ സംരക്ഷിക്കാന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നു എന്നതും നിഷേധിക്കാനാകില്ല. ഈയവസ്ഥ സമൂഹത്തില്‍ ഭയം ജനിപ്പിക്കുന്നു. ഇത് കണ്ടില്ല എന്ന് നടിക്കാന്‍ ഇനിയും സര്‍ക്കാര്‍ ശ്രമിക്കരുത്. നമ്മുടെ സ്‌കൂള്‍ കുട്ടികളെയാണ് ഈ സംഘങ്ങള്‍ ഇപ്പോള്‍ ലക്ഷ്യമാക്കുന്നത്’.

ഇന്നത്തെ പത്രത്തിലെ രണ്ടു വാര്‍ത്തകള്‍:

1. ‘അഴിയൂരില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിക്ക് മയക്കു മരുന്ന് നല്‍കുകയും അവളെ മയക്കുമരുന്നു വിതരണസഹായിയാക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതിപ്പെട്ടു. പോലീസ് ലഹരി വിതരണത്തെ കുറിച്ച് അന്വേഷിച്ചില്ല. അതിനു കാരണം ലഹരി മാഫിയയ്ക്ക് ഡി വൈ എഫ് ഐ നേതാക്കളുമായുള്ള ബന്ധമാണ് എന്നും ആ കുട്ടിയുടെ അമ്മ ആരോപിക്കുന്നു’.

2. ‘മലയന്‍കീഴില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്. ഡി വൈ എഫ് ഐ നേതാവ് ജിനേഷ് അടക്കമുള്ളവരാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ജിനേഷ് അവിടത്തെ ലഹരി വിരുദ്ധ പ്രവര്‍ത്തകനുമാണ്. എന്നാല്‍ ഈ വിപ്ലവകാരി ലഹരി മാഫിയയുടെ ഏജന്റാണ് എന്നും ആരോപണമുണ്ട്’.

‘ഈ രണ്ടു സംഭവങ്ങള്‍ മാത്രം അടിസ്ഥാനമാക്കി ഒരു സംഘടനയ്ക്ക് എതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയാണോ എന്ന ചോദ്യം പ്രസക്തം. പക്ഷെ, കഴിഞ്ഞ കുറെ നാളുകളായി വരുന്ന പത്രവാര്‍ത്തകളില്‍ ഈ സംഘടനയില്‍പ്പെട്ടവരുടെ ലഹരി മാഫിയ , പോക്‌സോ കേസ് ബന്ധം തെളിഞ്ഞു വരുന്നു എന്നതാണ് ആശങ്ക ഉണ്ടാക്കുന്നത്. ഒരു വലിയ യുവജന പ്രസ്ഥാനത്തില്‍ ഇത്തരം ചില പുഴുക്കുത്തുകള്‍ വരുന്നത് സ്വാഭാവികമല്ലേ എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. എന്നാല്‍, ഈ പുഴുക്കുത്തുകള്‍ക്കു സംഘടനാ തലത്തിലും സര്‍ക്കാര്‍ തലത്തിലും സ്വാധീനമുണ്ടാകുന്നു എന്നതാണ് ആശങ്കക്ക് കാരണം. അവരെ സംരക്ഷിക്കാന്‍ നേതാക്കളില്‍ ചിലര്‍ ശ്രമിക്കുന്നു എന്നതും നിഷേധിക്കാനാകില്ല’. (ഡോ. കെ. എസ്. രാധാകൃഷ്ണന്‍)

shortlink

Related Articles

Post Your Comments

Related Articles


Back to top button