Latest NewsKeralaNews

ജനങ്ങള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വര്‍ധിപ്പിച്ചത്: മന്ത്രി റോഷി അഗസ്റ്റിന്‍

വെള്ളക്കരം കൂട്ടിയതില്‍ ഇതുവരെ ഒരു ഫോണ്‍കോള്‍ പോലും ലഭിച്ചിട്ടില്ല, ഒരുകുപ്പി വെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ലിറ്ററിന് ഒരു പൈസ അധികം നല്‍കാം: മന്ത്രിയുടെ ന്യായീകരണം

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ചു. ജനങ്ങള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വര്‍ധിപ്പിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ‘വെള്ളക്കരം കൂട്ടാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ്. വെള്ളക്കരം കൂട്ടിയതില്‍ ഇതുവരെ ഒരു ഫോണ്‍കോള്‍ പോലും ലഭിച്ചിട്ടില്ല. ഒരുകുപ്പി വെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ലിറ്ററിന് ഒരു പൈസ അധികം നല്‍കാം’, മന്ത്രി ന്യായീകരിച്ചു. കൂടിയ നിരക്ക് നല്‍കേണ്ടി വരിക മാര്‍ച്ച്, ഏപ്രില്‍ മാസത്തെ ബില്ലിലാണെന്നും അദ്ദേഹം അറിയിച്ചു. മാര്‍ച്ചിന് ശേഷമാകും വിലവര്‍ധനയെന്നാണ് മന്ത്രി നേരത്തെ പറഞ്ഞിരുന്നത്.

Read Also: കുടിവെള്ളക്കരം മൂന്ന് മടങ്ങോളം കൂട്ടി കൊള്ള: വര്‍ധന ശനിയാഴ്ച പ്രാബല്യത്തില്‍വന്നു, പ്രതിഷേധം

ഏപ്രില്‍ മുതല്‍ എന്നുകരുതിയ നിരക്കുവര്‍ധന വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തിലായി. ലിറ്ററിന് ഒരു പൈസ കൂട്ടാന്‍ എല്‍ഡിഎഫ് കഴിഞ്ഞമാസം 13നു സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. വെള്ളിയാഴ്ചയാണ് ഇത് ഉത്തരവായി പുറത്തിറങ്ങിയത്. ബജറ്റിലെ നികുതിനിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ ഒന്നിനാണു പ്രാബല്യത്തില്‍ വരുന്നതെങ്കില്‍, വാട്ടര്‍ ചാര്‍ജ് വര്‍ധന വെള്ളിയാഴ്ച തന്നെ പ്രാബല്യത്തിലായി.

പുതിയ നിരക്കില്‍ വിവിധ സ്ലാബുകളിലായി ഒരു കുടുംബം ശരാശരി 200 – 400 രൂപയാകും അധികം നല്‍കേണ്ടി വരിക; ഇപ്പോഴത്തേതിന്റെ മൂന്നിരട്ടി. നാലംഗ കുടുംബ മാസം ശരാശരി 15,000 – 20,000 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. മാസം 5,000 ലിറ്റര്‍ വരെ മിനിമം താരിഫ് 22.05 രൂപയായിരുന്നത് ഇനി 72.05 രൂപയാകും. വെള്ളം ഉപയോഗിച്ചില്ലെങ്കില്‍ പോലും പ്രതിമാസം 5000 ലിറ്റര്‍ ഉപയോഗിക്കുന്നതായി കണക്കാക്കി മിനിമം ചാര്‍ജ് അടയ്ക്കണം. 5000 ലിറ്ററിനു മുകളില്‍ വരുന്ന ഓരോ 1000 ലിറ്ററിന്റെ ഉപയോഗത്തിനും 4.41 രൂപയാണ് നിലവിലെ പ്രതിമാസ നിരക്ക്. ഇനി ഇത് 14.41 രൂപയാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button