KeralaLatest NewsNews

‘ഇവളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്’, വിട്ടിട്ടു പോകാൻ എനിക്കാവില്ല; ശരീരം തളർന്നിട്ടും തളരാത്ത പ്രണയവുമായി ഇവർ

പറവൂർ: താലി കെട്ടാനിരുന്ന പെൺകുട്ടി അപകടത്തിൽ പരുക്കേറ്റു തളർന്നുപോയിട്ടും 7 വർഷമായി അവളെ പൊന്നുപോലെ നോക്കുകയാണു വിനു എന്ന യുവാവ്. മറ്റൊരു വിവാഹത്തിനു സ്വന്തം വീട്ടുകാരും നാട്ടുകാരും നിർബന്ധിച്ചെങ്കിലും വിനുവിന്റെ മനസ്സ് ഒരിക്കല്‍ പോലും മാറിയില്ല. പൊയ്യ മഠത്തുംപടി സ്വദേശികളായ വിനുവും ലിനീഷയും 11 വർഷം പ്രണയിച്ച ശേഷമാണ് വിവാഹക്കാര്യം വീട്ടുകാരെ അറിയിച്ചത്. ആദ്യം ചില എതിർപ്പുകൾ ഉണ്ടായെങ്കിലും ഒടുവിൽ ഇരു വീട്ടുകാരും പിന്നീട് കല്യാണത്തിന് സമ്മതിച്ചു. 2016ൽ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. എന്നാൽ, പിന്നീട് ലിനീഷയുടെ വീട്ടുകാർ നടത്തിയ പഴനി, വേളാങ്കണ്ണി തീർഥയാത്ര ഇരുവരുടെയും ജീവിതം മാറ്റി മറിച്ചു. തീർഥയാത്ര പോയി മടങ്ങുന്നതിനിടെ ഇവരുടെ വാഹനം അപകടത്തിൽ പെട്ടു.

അന്നു മുതൽ കിടന്നകിടപ്പിലാണ് ലിനീഷ. വിളിച്ചാൽ കണ്ണുതുറന്ന് നോക്കും എന്നു മാത്രം. അപകടത്തിൽ ലിനീഷയുടെ അച്ഛനും അമ്മയ്ക്കും പരുക്കേറ്റു. ‍മൂവരും കിടപ്പിലായതോടെ ഇവരെ വിനു ഏറ്റെടുത്ത‌ു. തളർന്നു കിടക്കുന്ന ലിനീഷയെ കണ്ടുകൊണ്ടു മറ്റൊരാളെ താലികെട്ടാൻ കഴിയില്ലെന്നു വിനു പറഞ്ഞു. കൂലിപ്പണി ചെയ്തു കിട്ടുന്ന വരുമാനത്തിൽ നിന്നാണു വിനു സ്വന്തം വീട്ടിലെയും ലിനീഷയുടെ വീട്ടിലെയും കാര്യങ്ങൾ നടത്തുന്നത്.

ദിവസവും ലിനീഷയുടെ അടുത്തു വരികയും ചികിത്സയും വീട്ടിലെ ആവശ്യങ്ങളും നടത്തിക്കൊടുക്കുകയും ചെയ്യും.

‘ഇവളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഇവളെ വിട്ടിട്ടു പോകാൻ എനിക്കാവില്ല’, ഇതു പറയുമ്പോൾ വിനുവിന്റെ കണ്ണു നിറയും. പാണ്ടിപ്പിള്ളി കൃഷ്ണൻകുട്ടിയുടെയും ഓമനയുടെയും മകളാണു ലിനീഷ. സ്വന്തം വീട് താമസയോഗ്യമല്ലാതായതിനാൽ 3 വർഷമായി വാടക വീട്ടിലാണ് താമസം. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ടെങ്കിലും തുടർനടപടിയായില്ല. ലിനീഷയുടെ സഹോദരി നഴ്സായ അനീഷയും ചേച്ചിയെ ശുശ്രൂഷിച്ചു വീട്ടിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button