KeralaLatest NewsNews

സ്വതന്ത്ര പത്രപ്രവർത്തനത്തിന് കേരളത്തിൽ ഒരു വിലക്കുമുണ്ടാകില്ല: എല്ലാ പരിരക്ഷയും നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വതന്ത്രവും നീതിപൂർവകവും ജനാധിപത്യപരവുമായ പത്രപ്രവർത്തനത്തിനു കേരളത്തിൽ ഒരു വിലക്കുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്രസ്വാതന്ത്ര്യത്തിന് എല്ലാ പരിരക്ഷയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരള സർവകലാശാല സെനറ്റ് ഹാളിൽ 2020ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരവും 2020, 2021 വർഷങ്ങളിലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 2020ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡുകളും സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read Also: അർദ്ധനഗ്നയായ യുവതിയുടെ ചിത്രം സഹിതമുള്ള മെസേജിനു ഫോൺ നമ്പർ അടക്കം മറുപടി: നടൻ വിവാദത്തിൽ

മാധ്യമ പ്രവർത്തനത്തിന് ദേശീയതലത്തിൽ വലിയ ഭീഷണിയുണ്ടാകുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിഷ്പക്ഷവും നീതിപൂർവകവുമായി മാധ്യമപ്രവർത്തനം നടത്തുന്നവർ തടങ്കലിലാകുന്നു. പൗരന്മാരുടെ അവകാശങ്ങൾ പോലും ധ്വംസിക്കപ്പെടുന്നു. ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ അജണ്ടയാണിത്. പലയിടത്തും ജനാധിപത്യപരമായ പത്രപ്രവർത്തനത്തിനെതിരേ വിലക്കുകളും കടന്നാക്രമണങ്ങളും നടക്കുന്നു. അത്തരം രാഷ്ട്രീയത്തെ അപ്പാടെ എതിർക്കുന്ന രാഷ്ട്രീയമാണ് കേരളത്തിലുള്ളത്. ഈ വ്യത്യാസം ഇല്ലെന്നു വരുത്തിത്തീർത്ത് രണ്ടും ഒന്നെന്നു വരുത്താൻ കേരളത്തിൽ ചിലർ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. മാധ്യമപ്രവർത്തനമെന്ന പേരിൽ മാധ്യമ ധർമത്തിനു ചേരാത്ത ഭീഷണിയുയർത്തുന്നതും അസത്യം പ്രചരിപ്പിക്കുന്നതും ഇവരാണെന്നും, രണ്ടും തമ്മിൽ വ്യത്യാസമുണ്ടെന്നതു ജനങ്ങൾക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സത്യം അറിയിക്കാനുള്ള പത്രപ്രവർത്തകരുടെ സ്വാതന്ത്ര്യം പൂർണമാകുന്നത് സത്യം അറിയാനുള്ള വായനക്കാരന്റെ സ്വാതന്ത്ര്യംകൂടി ചേരുമ്പോഴാണ്. എന്നാൽ ഇതു മാധ്യമ പ്രവർത്തകരാൽത്തന്നെ ലംഘിക്കപ്പെടുന്നുണ്ടോ എന്നതിൽ പത്രപ്രവർത്തക സമൂഹത്തിന്റെ പരിശോധന ആവശ്യമായ ഘട്ടമാണിത്. അറിയിക്കാനുള്ള മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യം പോലെതന്നെ പ്രധാനപ്പെട്ടതാണ് സത്യം അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യത്തിനുനേർക്കു മൂലധനതാത്പര്യത്താൽ പ്രേരിതമായതും പത്രപ്രവർത്തന മനസാക്ഷിക്കു വിരുദ്ധമായതുമായ ആക്രമണങ്ങൾ നടത്താൻ ചില മാധ്യമ പ്രവർത്തകരെങ്കിലും നിർബന്ധിതരാകുന്നുണ്ട്. ഇക്കാര്യത്തിൽ പത്ര ഉടമകളുടെ മൂലധന രാഷ്ട്രീയ താത്പര്യങ്ങൾ പ്രതിഫലിക്കുന്നതുകൊണ്ടാണിതെന്നും അദ്ദേഹം വിശദമാക്കി.

മാധ്യമ രംഗം കഴുത്തറുപ്പൻ മത്സരങ്ങളുടെ മേഖലയായി മാറിയിരിക്കുന്നു. ഇതര ചാനലുകൾക്കും പത്രങ്ങൾക്കും മുകളിൽ സ്ഥാനം നേടാനുള്ള വ്യഗ്രതയിൽ സത്യം പലപ്പോഴും ബലികഴിക്കപ്പെടുന്നു. സത്യമെന്താണെന്ന് അന്വേഷിക്കാൻ ഒരു നിമിഷംപോലുമെടുക്കാതെ ആധികാരിക തത്വങ്ങളെന്ന നിലയ്ക്ക് അസത്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു. എത്ര കടുത്ത അസത്യം വിളിച്ചുപറഞ്ഞാലാണു കൂടുതൽ ആളുകളിലേക്ക് എത്തുകയെന്നതു മാത്രമായി മാധ്യമങ്ങളുടെ പരിഗണന മാറുന്നു. ഇത്തരമൊരു ജീർണത മാധ്യമരംഗത്തു പടരുന്നുണ്ട്. ഇതിനെ ചെറുക്കാനുള്ള സംസ്‌കാരം മാധ്യമലോകത്തുണ്ടാകണം. അതുണ്ടായാൽ മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ അധികാര ശക്തികളുടെ ഏതു നീക്കത്തേയും ചെറുക്കാൻ ജനങ്ങൾ ഒപ്പം നിൽക്കും. ജനങ്ങൾക്കു വീടു കിട്ടുന്നതിനു സർക്കാർ പദ്ധതിയാവിഷ്‌കരിക്കുമ്പോൾ ചിലർ അതിനെ തകർക്കാൻ നോക്കുകയാണ്. ജനങ്ങൾക്കു ദുരിതാശ്വാസത്തിന് ആവിഷ്‌കരിക്കുന്ന പദ്ധതികളെ തകർക്കാൻ നോക്കുകയാണ്. ഒരു പ്രത്യേക രാഷ്ട്രീയ താത്പര്യത്തിന്റെ നിർവഹണത്തിനുവേണ്ടിയാണിത്. സ്ഥാപിതതാത്പര്യക്കാരുടെ രാഷ്ട്രീയ താത്പര്യങ്ങൾ നിർവഹിച്ചുകൊടുക്കുന്ന ചട്ടുകങ്ങളായി മാധ്യമങ്ങൾ മാറുന്നത് ഉചിതമാണോയെന്നു മാധ്യമ മേഖലയിലുള്ളവർത്തന്നെ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: പപ്പായ പറിക്കുന്നതിനിടെ കാലിലെന്തോ കൊണ്ടു, പിന്നാലെ കുഴഞ്ഞുവീണു: ആശുപത്രിയിൽ എത്തിച്ചപ്പോൾ കണ്ടത് പാമ്പ് കടിയേറ്റത്

shortlink

Related Articles

Post Your Comments

Related Articles


Back to top button