KeralaLatest NewsNews

ചുടുകട്ട ശേഖരണം; സാമൂഹ്യവിരുദ്ധ മനസ്സുള്ളവർ വ്യാജപ്രചരണം നടത്തുന്നുവെന്ന് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകൾ ശേഖരിച്ച് വരികയാണെന്ന് മേയർ ആര്യ രാജേന്ദ്രൻ. നിലവിൽ 95 ലോഡ് ചുടുകല്ലുകൾ ആണ് നഗരസഭ ശേഖരിച്ചിരിക്കുന്നത്. ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിച്ച ചുടുകല്ലുകൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മേയർ അറിയിച്ചു. സർക്കാരിന്റെ വിവിധ ഭവന പദ്ധതികളിൽ ഉൾപ്പെട്ടവർക്ക് ഭവന നിർമ്മാണത്തിനാണ് കല്ലുകൾ സൗജന്യമായി വിതരണം ചെയ്യുന്നത്. വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ച് മുൻഗണനാ അടിസ്ഥാനത്തിൽ കൂടുതൽ അർഹരായവർക്ക് കട്ടകൾ വിതരണം ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവരും, കട്ടകൾ ആവശ്യമുള്ളവരുമായ ഗുണഭോക്താക്കൾ അപേക്ഷകൾ മേയറുടെ ഓഫീസിൽ നൽകുന്നതിന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർ, ആശ്രയ ഗുണഭോക്താക്കൾ, വിധവ/വികലാംഗർ, മാരകരോഗം ബാധിച്ചവർ, കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർക്കാണ് മുൻഗണന നൽകുന്നത്.

അതേസമയം, ചുടുകട്ടകൾ ശേഖരിക്കുന്നതും ലൈഫ് പദ്ധതിയിലേക്ക് ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ട് ചില സാമൂഹ്യവിരുദ്ധ മനസ്സുള്ളവർ വ്യാജപ്രചരണം നടത്തിവരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മേയർ അറിയിച്ചു. എല്ലാ വ്യാജപ്രചാരണങ്ങളെയും മനുഷ്യത്വവിരുദ്ധ ആഹ്വാനങ്ങളെയും നല്ലവരായ മഹാഭൂരിപക്ഷം ഭക്തജനസമൂഹം തള്ളിക്കളഞ്ഞത് പൊങ്കാല ദിവസം കണ്ടതാണെന്ന് പറഞ്ഞ മേയർ, പാവപ്പെട്ട മനുഷ്യർക്ക് വേണ്ടി നഗരസഭ നടത്തിയ ഈ പ്രവർത്തിയോട് സഹകരിച്ച എല്ലാ നല്ലവരായ മനുഷ്യർക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button