KeralaLatest NewsNews

പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളില്‍ നിന്ന് പിന്മാറണം: സ്പീക്കര്‍ക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളിൽ നിന്നും കേരള നിയമസഭ സ്പീക്കർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല എംഎൽഎ സ്പീക്കർക്ക് കത്ത് നൽകി. കേരള പിറവിക്ക് ശേഷമുള്ള അടിയന്തര പ്രമേയങ്ങളുടേയും അവ നിരാകരിച്ചതിന്റെയും ചർച്ച ചെയ്തതിന്റെയും കണക്കുകൾ അക്കമിട്ട് നിരത്തിയാണ് രമേശ് ചെന്നിത്തല കത്ത് നൽകിയിരിക്കുന്നത്.

ഒരു സമ്മേളനത്തിൽ തന്നെ പ്രതിപക്ഷത്തിന്റെ ആറ് അടിയന്തര പ്രമേയങ്ങൾ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ സ്പീക്കർ തള്ളിയത് ചരിത്രത്തിൽ ഇത് ആദ്യമാണെന്നും 234 ദിവസം നിയമസഭ സമ്മേളിച്ച 13-ാമത് കേരള നിയമസഭയിൽ (ഉമ്മൻ ചാണ്ടി മന്ത്രിസഭ) 191 അടിയന്തര പ്രമേയങ്ങളിൽ അംഗങ്ങളെ കേൾക്കാതെ തള്ളിയത് ഏഴ് എണ്ണം മാത്രമാണെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സ്പീക്കർ സർക്കാരിന്റെ വക്താവായി മാത്രം ചുരുങ്ങരുത്. 2011- 2016 ലെ യുഡിഎഫ് കാലത്ത് അടിയന്തര പ്രമേയങ്ങളോട് കാട്ടിയ മാനദണ്ഡമെങ്കിലും പാലിക്കണം.

എക്സിക്യൂട്ടീവിന് നിയമസഭയോടുള്ള അക്കൗണ്ടബിലിറ്റി ഉറപ്പ് വരുത്തുന്നതിനുള്ള ഉപാധികളിൽ ഒന്നാണ് അടിയന്തര പ്രമേയം. അത് പ്രതിപക്ഷത്തിന്റെ സൂപ്രധാന അവകാശങ്ങളിൽ ഒന്നാണെന്ന കാര്യം സ്പീക്കർ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും കൂടുതൽ അടിയന്തിര പ്രമേയങ്ങൾ അംഗങ്ങൾക്ക് സംസാരിക്കാൻ പോലും അനുമതിയില്ലാതെ തള്ളിയതിന്റെ റിക്കോർഡ് ഇനി ഈ സ്പീക്കർക്ക് മാത്രം സ്വന്തമെന്ന് രമേശ് ചെന്നിത്തല കത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button