KeralaLatest NewsNews

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സാനിയോ മനോമി രാജിവച്ചു: ചാനൽ വിടുന്നത് വിവാദ സംഭവങ്ങൾക്ക് പിന്നാലെ

കൊച്ചി: സ്ഥലം മാറ്റം കിട്ടിയ ഏഷ്യാനെറ്റ് റിപ്പോർട്ടർ സാനിയോ മനോമി രാജിവെച്ചു. കണ്ണൂർ റിപ്പോർട്ടർ ആയിരുന്ന സാനിയോയെ അടുത്തിടെയാണ് കൊച്ചിയിലേക്ക് സ്ഥലം മാറ്റിയത്. പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ച സംഭവം വിവാദമായതിന് പിന്നാലെയായിരുന്നു സാനിയോക്കും എതിരായ നടപടി. ദേശാഭിമാനിയാണ് സാനിയോയുടെ രാജി വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് സി.പി.എം സെക്രട്ടറി മോഹനൻ മാസ്റ്ററുടെ മകന്റെ ഭാര്യയാണ് സാനിയോ.

നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് എന്ന പേരില്‍ ഏഷ്യാനെറ്റ് നടത്തിയ പരമ്പരയായിരുന്നു വിവാദമായത്. സ്കൂള്‍ വിദ്യാർത്ഥിനിയെ ഉപയോഗിച്ച് നടത്തിയ അഭിമുഖത്തിനെതിരെ പിവി അന്‍വർ എം എല്‍ എ പരാതിയുമായി രംഗത്ത് വരികയായിരുന്നു. തുടർന്ന് പോലീസ് കേസെടുത്തു. സാനിയോ നേരത്തെ ചെയ്ത ഒരു അഭിമുഖത്തിലെ ശബ്ദം എഡിറ്റ് ചേർത്താണ് നൗഫൽ ബിൻ യൂസഫ് മയക്കുമരുന്നിന് എതിരായ പരമ്പര ചെയ്തത് എന്നതാണ് ആരോപണം. പോലീസ് കേസെടുത്തതോടെ എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റീജിയണല്‍ ഹെഡ് ഷാജഹാന്‍, റിപ്പോട്ടർ നൗഫൽ ബിൻ യൂസഫ് എന്നിവർ മുൻകൂർ ജാമ്യം വാങ്ങിയിരുന്നു.

സംഭവം വിവാദമായതോടെയാണ്, കണ്ണൂരില്‍ നിന്നും സാനിയോയെ കൊച്ചിയിലേക്കും നൗഫൽ ബിൻ യൂസഫിനെ കോഴിക്കോട്ടേക്കും മാറ്റിയത്‌. അതേസമയം ഏഷ്യാനെറ്റ് വിടുന്ന സാനിയോ റിപ്പോർട്ടറിലേക്ക് പോവുമെന്നാണ് സൂചന. നികേഷ് കുമാറില്‍ നിന്നും പുതിയ മാനേജ്മെന്റ് നിരവധി മാധ്യമപ്രവർത്തകരെയാണ് പുതിയതായി സ്വീകരിക്കുന്നത്. അക്കൂട്ടത്തിൽ സാനിയോയും ഉണ്ടാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button