കോഴിക്കോട്: ട്രെയിനില്‍ യാത്രക്കാരുടെ ദേഹത്തേയ്ക്ക് പെട്രോള്‍ വീശി എറിഞ്ഞ് തീ കത്തിച്ച സംഭവത്തില്‍ ദുരൂഹതകള്‍ ഏറെ. പ്രതി കേരളത്തിലേക്ക് വന്നത് ഡല്‍ഹിയില്‍ നിന്നാണെന്ന് സംശയം. മാര്‍ച്ച് 30ന് ഡല്‍ഹിയില്‍ വെച്ചാണ് ഇയാളുടേതെന്ന് കരുതുന്ന ബാഗില്‍ ഉണ്ടായിരുന്ന ഫോണ്‍ ഉപയോഗിച്ചതെന്ന വിവരം ലഭിച്ചു. അതിനുശേഷം ഈ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് സൈബര്‍ സെല്ലില്‍ നിന്ന് പോലീസിന് ലഭിച്ച വിവരം.
Read Also:‘ഖാലിസ്ഥാൻ നേതാവ് അമൃതപാൽ സിംഗ് അശ്ലീല വീഡിയോകൾ ഉപയോഗിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്തു’
പ്രതിയെ കണ്ടെത്താനായി റെയില്‍വേ പോലീസ് വിമാനമാര്‍ഗം നോയിഡയിലെത്തി. പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ കസ്റ്റഡിയിലെന്നാണ് കഴിഞ്ഞ ദിവസം ലഭിച്ച വിവരം. ഇയാള്‍ നോയിഡ സ്വദേശിയാണ് . കഴിഞ്ഞ ദിവസം പ്രതിയുടേതെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത ബാഗിലെ നോട്ട് പാഡിലും നോയിഡയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുണ്ടായിരുന്നു. നോട്ട് പാഡില്‍ ഷാരൂഖ് സൈഫി- കാര്‍പെന്റര്‍, ഫക്രുദ്ദീന്‍- കാര്‍പെന്റര്‍, ഹാരിം-കാര്‍പെന്റര്‍ എന്നീ പേരുകള്‍ എഴുതിവെച്ചിട്ടുണ്ട്. ഇതിനൊപ്പം നോയിഡ എന്നും എഴുതിയിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍നിന്നാണ് യു.പി പൊലീസ് ഇരുപത്തിയഞ്ചുകാരനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, ഇയാളെ കസ്റ്റഡിയില്‍ എടുത്തെന്ന കാര്യം ആര്‍പിഎഫ് സ്ഥിരീകരിച്ചിട്ടില്ല. 31ന് ഹരിയാനയില്‍ വച്ചാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോണ്‍ ഓഫ് ആയത്. ഇപ്പോള്‍ പിടിയില്‍ ആയിരിക്കുന്നയാള്‍ ഹരിയാനയില്‍ പോയിരുന്നോ എന്ന് സ്ഥിരീകരിച്ചാല്‍ മാത്രമേ പ്രതിയെയാണോ പിടികൂടിയത് എന്നു വ്യക്തമാകൂ.
അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ സംഘം കണ്ണൂരിലെത്തിയിട്ടുണ്ട്. കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് കണ്ണൂരിലെത്തിയിരിക്കുന്നത്. ആക്രമണം നടന്ന ഡി1, ഡി2 ബോഗികള്‍ പോലീസ് സീല്‍ ചെയ്ത് കണ്ണൂരിലേക്ക് മാറ്റിയിരുന്നു. ഈ കോച്ചുകളില്‍ പരിശോധന നടത്തുന്നതിനാണ് സംഘം കണ്ണൂരിലെത്തിയത്.
Post Your Comments