Devotional

സഹനത്തിന്റേയും പ്രത്യാശയുടേയും പ്രതീകമായ ഈസ്റ്റര്‍ ഇന്ന്, ഈസ്റ്ററിന്റെ ചരിത്രത്തിലേയ്ക്ക്…

യേശുക്രിസ്തു ക്രൂശില്‍ മരിച്ച് മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റത്തിന്റെ ആഘോഷമായാണ് ക്രൈസ്തവര്‍ ഈസ്റ്റര്‍ ദിനം ആഘോഷിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പള്ളികളില്‍ ആരാധനയോട് കൂടിയാണ് ഈസ്റ്റര്‍ ആഘോഷം ആരംഭിക്കുന്നത്. സഹനത്തിന്റെ പ്രത്യാശയുടെയും പ്രതീകമായാണ് ഈസ്റ്റര്‍ ദിനം കൊണ്ടാടുന്നത്.

 

 

ഈസ്റ്റര്‍ ആചരണത്തിന്റെ ചരിത്രം

ആദ്യ നൂറ്റാണ്ടില്‍ റോമിലെ ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായര്‍ എന്നായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമര്‍മ്മമായ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന ഈ ദിവസത്തില്‍ ആദിമ പൗരസ്ത്യ സഭകളിലെ വിശ്വാസികള്‍ പരസ്പരം ഉപചാരം കൈമാറിയിരുന്നത് ഒരു വിശ്വാസപ്രഖ്യാപനത്തിലൂടെയാണ്. ‘ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു’ എന്നൊരാള്‍ പറയുമ്പോള്‍ ‘സത്യം സത്യമായ് അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു’ എന്ന് മറ്റേയാള്‍ പ്രതിവചിക്കുമായിരുന്നത്രേ.

ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളില്‍ പാസ്‌ക്ക (Pascha) എന്ന പേരില്‍ ഈസ്റ്റര്‍ ആചരിച്ചിരുന്നു. പാസ്‌ക്ക എന്ന പദം യഹൂദരുടെ പെസഹാ ആചരണത്തില്‍ നിന്നാണ് ഉരുവായത്. ഈ പാസ്‌ക്ക പെരുന്നാള്‍ പീഡാനുഭവും മരണവും ഉയിര്‍പ്പും ചേര്‍ന്ന ഒരു സമഗ്ര ആഘോഷമായിരുന്നു.

നാലാം നൂറ്റാണ്ടു മുതല്‍ ദുഃഖവെള്ളി വേറിട്ട് ആഘോഷിച്ച് തുടങ്ങി. ഇംഗ്ലണ്ടിലെ ആംഗ്ലോ-സാക്‌സോണിയന്മാര്‍ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങള്‍ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റര്‍ മാസം എന്നാണറിയപ്പെട്ടിരുന്നത്. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോള്‍ ഈസ്റ്റര്‍ മാസത്തില്‍തന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റര്‍ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് സാര്‍വത്രികപ്രചാരം നേടുകയും ചെയ്തു. സുറിയാനി പാരമ്പര്യത്തിലുള്ള സഭകള്‍ക്കിടയില്‍ ഇപ്പോഴും ഈസ്റ്ററിനെ ഉയിര്‍പ്പ് പെരുന്നാള്‍ എന്നര്‍ത്ഥമുള്ള ക്യംതാ പെരുന്നാള്‍ എന്ന് വിളിക്കുന്ന പഴയ പതിവും നിലനില്‍ക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button