KeralaLatest NewsEntertainment

‘എനിക്ക് മൂഡ് വന്നാലേ അഭിനയിക്കാനാകൂ, ഇന്ന് ഷൂട്ട് നടക്കില്ല’ സംവിധായകരെ വലച്ച ഷെയ്ൻ നി​ഗത്തിന്റെ ഫോൺ സംഭാഷണം വൈറൽ

ബാലതാരമായി സിനിമയിൽ എത്തിയ ഷെയ്ൻ നിഗമിന്റെ കരിയർ തന്നെ പ്രതിസന്ധിയിലാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സെറ്റിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ നടനെ സിനിമയിൽ നിന്ന് വിലക്കിയിരിക്കുകയാണ് സിനിമ സംഘടനകൾ. ഷെയ്‌നിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമാതാവിന്റെ പരാതിയിന്മേലാണ് നടപടി. നേരത്തെയും ഷെയ്‌നിനെതിരെ ഇത്തരം ആരോപണങ്ങളും പരാതികളും വന്നിട്ടുണ്ട്. സിനിമയുടെ ഷൂട്ടിനെ ബാധിക്കുന്ന വിധത്തിൽ നടൻ മുടി മുറിച്ച് മാറ്റിയതും അതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളും വലിയ വാർത്തയായതാണ്.

അതിന് പിന്നാലെയാണ് ഇപ്പോൾ ഈ സംഭവവും. നിരവധി പേരാണ് ഷെയ്‌നിനെതിരെ വിമർശനവുമായി രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ്, കരിയറിന്റെ തുടക്ക കാലഘട്ടത്തിലും താരത്തിന്റെ നിസഹകരണം വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ് പുറത്ത്. ഖുർബാനി സിനിമയുടെ നിർമാതാവ് മഹാസുബൈറുമായി ഷെയ്ൻ നടത്തുന്ന ഫോൺ സംഭാഷണം എന്ന പേരിലാണ് ഓഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഖുർബാനി എന്ന സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിക്കാൻ അടിമാലിയിൽ ഷൂട്ട് പ്ലാൻ ചെയ്യുന്നതിന് ഷെയ്നിന്റെ സമ്മതം തേടിയാണ് ഷെയ്നിനെ ഫോണിൽ വിളിക്കുന്നത്. ഇമോഷനൽ രംഗമായതിനാൽ അതു പെട്ടെന്നു വന്നു ചെയ്യാൻ കഴിയില്ലെന്നു ഷെയ്ൻ പറയുന്നു. “ആ മൂഡ് ആണെങ്കിലേ അഭിനയിക്കാൻ പറ്റൂ. സാധാരണ ഗതിയിൽ ഒരു നടനും എടുക്കുന്ന എഫർട്ടല്ല, അതിനു പതിന്മടങ്ങ് എഫർട്ട് ഞാൻ ഇടുന്നുണ്ട്. അതെനിക്ക് കൃത്യമായി അറിയാം,” വോയ്സ് ക്ലിപിൽ ഷെയ്ൻ പറയുന്നു.

രാത്രി 11 മണിക്കു ചെയ്യാമെന്നു ഷെയ്ന്‍ പറഞ്ഞു. പകല്‍ ചെയ്യേണ്ട രംഗമാണ്, രാത്രിയില്‍ പറ്റില്ലെന്നു നിര്‍മാതാവ്. എന്നാല്‍ നടന്‍ വഴങ്ങിയില്ല. നാളെ ചെയ്യാമെന്നായി‌.

‘എങ്ങനെയെങ്കിലും തീര്‍ക്കടാ.. പത്തു മിനിറ്റിലെ പണിയല്ലേ ഉള്ളൂ. എന്റെ പൈസയാണ് പോകുന്നതെന്നു’ നിര്‍മാതാവ് അപേക്ഷിച്ചു. ഇതോടെ ഷെയ്ന്‍ പൊട്ടിത്തെറിച്ചു. ഞാനൊരു മനുഷ്യനാണ് സുബൈര്‍ക്കാ. എനിക്കു മൂഡ് വന്നാലേ അഭിനയിക്കാനാകൂ. എന്റെ അധ്വാനത്തെക്കുറിച്ച് എനിക്കറിയാം. ഒരാളുടെ വശത്തു നിന്നു മാത്രം ചിന്തിക്കരുത്. എനിക്കും കുടുംബമുണ്ട്. എന്നാല്‍ കുറ്റപ്പെടുത്തുകയല്ലെന്നു മഹാസുബൈര്‍ പറഞ്ഞു. നൂറോളം പേര്‍ നിനക്കായി കാത്തിരിക്കുകയാണ്. ഇവര്‍ക്കൊക്കെ ബാറ്റ കൊടുക്കേണ്ടതല്ലേയെന്നു നിര്‍മാതാവ് പറഞ്ഞു.

എനിക്കു വേണ്ടി ആരും കാത്തിരിക്കേണ്ടെന്നായി നടന്‍. “എനിക്കു വേണ്ടി ആരും കാത്തു നിൽക്കണ്ട. ഇത്ര നാൾ ആരും കാത്തു നിന്നില്ലല്ലോ! എന്റെ വീട്ടിൽ പ്രാരാബ്ദം പിടിച്ചു കിടന്നപ്പോൾ ആരും വന്നിട്ടില്ല. എനിക്കൊന്നും കേൾക്കണ്ട. ഇന്ന് ഷൂട്ട് നടക്കില്ല. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ സുബൈറിക്കായ്ക്ക് നാളെ സംസാരിക്കാം. ഇന്നെനിക്ക് സംസാരിക്കാൻ താൽപര്യവുമില്ല. സമയവുമില്ല,” എന്നു പറഞ്ഞാണ് വോയ്സ് ക്ലിപ് അവസാനിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലാണ് ഈ വോയ്സ് ക്ലിപ് പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button