Latest NewsKeralaNews

‘എന്നെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണ്’: ഒന്നര മണിക്കൂർ കൊണ്ട് ബന്ധുക്കൾ എത്തിയപ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നു

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനി നേരിട്ടത് മാനസിക പീഡനമെന്ന് റിപ്പോർട്ട്. ഉസ്താദും മദ്രസ അദ്ധ്യാപകരും ചേർന്ന് ഉപദ്രവിച്ചുവെന്നും തന്നെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും പെൺകുട്ടി മാതാപിതാക്കളെ വിളിച്ചറിയിച്ചതായാണ് നാട്ടുകാർ പറയുന്നത്. പെൺകുട്ടിയുടെ ഫോൺവിളി വന്ന് ഒന്നര മണിക്കൂറിനുള്ളിൽ ഉമ്മയും മറ്റുള്ളവരും സ്ഥലത്തെത്തിയപ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നു.

മദ്രസ അധികൃതർ പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ല. ബന്ധുക്കളാണ് നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചത്. തിരുവനന്തപുരം ബീമാപളളി സ്വദേശിനിയായ പതിനേഴുകാരിയാണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ബാലരാമപുരം പോലീസിന് പരാതി നല്‍കി.

കഴിഞ്ഞ പെരുന്നാളിന് ശേഷമാണ് പെണ്‍കുട്ടി സ്ഥാപനത്തിനെതിരെ പരാതി അറിയിക്കുന്നതെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസം 2 മണിയോടെ കുട്ടി ഉമ്മയെ വിളിച്ച് ഉടന്‍ ബലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. മകളുടെ ആവശ്യപ്രകാരം സ്ഥാപനത്തിലെത്തിയെങ്കിലും കുട്ടിയെ കാണാന്‍ മാതാവിനെ ആദ്യം അനുവദിച്ചിരുന്നില്ല എന്ന പരാതിയും ഉണ്ട്. ശേഷം കുട്ടി മദ്രസയിലെ കുളിമുറിയില്‍ മരിച്ച് കിടക്കുകയാണെന്നായിരുന്നു അധികൃതർ ബന്ധുക്കളെ അറിയിച്ചത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button