KeralaLatest NewsNews

പങ്കാളി കൈമാറ്റ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് ഷിനോയും മരിച്ചു

കോട്ടയം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഷിനോ അന്നേദിവസം തന്നെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മാരകവിഷം കഴിച്ച് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ന് പുലർച്ചെ മരണം.

യുവതിയുടെ കൊലപാതകത്തിന് പിന്നാലെ വിഷം കഴിച്ച നിലയിലാണ് ഷിനോ മാത്യുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മണര്‍കാട് മാലത്തെ വീട്ടില്‍ വച്ച് ഈ മാസം 19നായിരുന്നു യുവതി ദാരുണമായി കൊല്ലപ്പെട്ടത്. അന്ന് വൈകിട്ടാണ് ഷിനോയെ വിഷം കഴിച്ച നിലയിൽ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. പത്ത് ദിവസം കഴിഞ്ഞിട്ടും ആരോഗ്യസ്ഥിതിയിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.

പങ്കാളി കൈമാറ്റ കേസിൽ ഭർത്താവിനെതിരെ പരാതി നൽകിയതിന് പിന്നാലെ, ഇയാളുമായി അകന്നുകഴിയുകയായിരുന്ന ജൂബിയും മക്കളും സ്വന്തം വീട്ടിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. സംഭവദിവസം രാവിലെ മാതാപിതാക്കളും സഹോദരനും ജോലിക്ക് പോയ സമയത്തായിരുന്നു ഷിനോ വീട്ടിലെത്തി കൊലപാതകം നടത്തിയത്. പങ്കാളി കൈമാറ്റ കേസിലെ ഏക പരാതിക്കാരിയായിരുന്നു യുവതി. യുവതിയുടെ പരാതിയിൽ ഷിനോ അടക്കം ഏഴ് പേർ അറസ്റ്റിലായിരുന്നു. ശേഷം ജാമ്യത്തിലിറങ്ങിയാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്.

2022 ജനുവരിയിലാണ് കേരളത്തിന് അത്ര കേട്ട് പരിചയം ഇല്ലാത്ത പങ്കാളി കൈമാറ്റ കേസ് നടക്കുന്നത്. കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന (Partner Swapping) സംഘം പിടിയിലായത്. ഭർത്താവ് തന്നെ മറ്റൊരാള്‍ക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ കൈമാറി ലൈംഗിക ചൂഷണം നടത്തുന്ന വലിയ സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി പേര്‍ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും ഇരയാക്കപ്പെട്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button