KeralaLatest NewsNews

ഷാജൻ കാണിക്കുന്ന ധീരത പറയാതെ വയ്യ, അയാൾക്ക് പിന്തുണ നൽകാത്തത് ഷാജൻ ഒരു ഹീറോ ആയിപ്പോയാലോ എന്ന് കരുതിയാകും: ജോയ് മാത്യു

കൊച്ചി: ഷാജൻ സ്കറിയയ്ക്ക് നേരെ വിമാനത്താവളത്തിൽ വെച്ചുണ്ടായ അതിക്രമത്തിൽ കേരളത്തിലെ സാംസ്കാരിക നായകരോ മാധ്യമപ്രവർത്തകരോ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. പകരം ഷാജന് നേരെയുണ്ടായ കൈയ്യേറ്റത്തിലും തെറിവിളിയിലും ആഘോഷിക്കുന്നവരെയാണ് സോഷ്യൽ മീഡിയയിൽ കാണാനാകുന്നത്. ഈ ഇരട്ടത്താപ്പിനെതിരെ പ്രതികരണവുമായി നടൻ ജോയ് മാത്യു രംഗത്ത്. ഷാജന് നേരെ നടന്ന അധിക്ഷേപത്തിൽ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരോ മറ്റു മാധ്യമങ്ങളോ പ്രതികരിക്കാത്തത് ഷാജൻ സ്കറിയ എന്ന മാധ്യമ പ്രവർത്തകൻ ഒരു ഹീറോ ആയിപ്പോയാലോ എന്ന് ചിന്തിച്ചിട്ടാകാമെന്ന് അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജോയ് മാത്യു വ്യക്തമാക്കി.

ഷാജൻ സ്കറിയ എന്ന മാധ്യമ പ്രവർത്തകന്റെ ആശയങ്ങളോട് പലപ്പോഴും എനിക്ക് വിയോജിപ്പുകൾ തോന്നിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ ജോയ് മാത്യു, അദ്ദേഹത്തിന്റെ വാർത്താ അവതരണത്തിലെ ആർജ്ജവം കാണാതിരുന്നുകൂടാ എന്നും ചൂണ്ടിക്കാട്ടിയ. പ്രമുഖരുടെ മൂടുതാങ്ങികളായ വൻ മാധ്യമസ്ഥാപനങ്ങൾ പൂഴ്ത്തിവെച്ചതോ തമസ്കരിച്ചതോ ആയ പല സത്യങ്ങളും പുറത്തുകൊണ്ടുവരുന്നതിൽ ഷാജൻ കാണിക്കുന്ന ധീരത പറയാതെ വയ്യെന്നും, ഷാജൻ സ്‌കറിയയുടെ മറുനാടൻ വ്യത്യസ്തമാകുന്നത് അതിന്റെ വാർത്താവതരണത്തിലെ ആർജ്ജവവും നട്ടെല്ല് വളക്കാത്ത തന്റേടവും കാരണമാണെന്നും ജോയ് മാത്യു നിരീക്ഷിക്കുന്നു.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

മറുനാടൻ മലയാളി എന്ന സ്ഥാപനത്തിലെ ഷാജൻ സ്കറിയ എന്ന
സീനിയർ മാധ്യമപ്രവർത്തകനെ വിദേശത്ത്
ഒരു വിമാനത്താവളത്തിൽ വെച്ച് ഒരു മലയാളി അധിക്ഷേപിച്ചതും ആക്രമിക്കാനൊരുമ്പെട്ടതും ലൈംഗിക ദാരിദ്ര്യ രോഗികൾ സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുന്നത് കണ്ടു. (അക്രമിച്ചു എന്നത് അത്ര ശരിയാണ് എന്നു തോന്നുന്നില്ല. കാരണം അത്ര സുരക്ഷാ വലയത്തിലാണ് എയർപോർട്ടുകൾ എന്ന് ഒരു തവണ യാത്ര ചെയ്തിട്ടുള്ളവർക്ക് മനസ്സിലാകും .ഷാജനെ ആക്രമിച്ചു എന്ന് ആഘോഷിക്കുന്നതിന് പിന്നിൽ നിഗൂഡമായ എന്തോ അജണ്ടയുണ്ടാകും എന്ന് ഉറപ്പ്). പക്ഷേ അധിക്ഷേപിച്ചത് ദൃശ്യങ്ങളിൽ ഉണ്ട്. അത് ആരെന്ന് എനിക്കറിയില്ല. ആരായാലും ഒരു കാര്യം ഉറപ്പാണ്. ആ മലയാളി ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന വ്യക്തിയാണ്. അയാൾ മാത്രമല്ല അത് ആഘോഷിക്കുന്നവരും.
ലൈംഗിക ദാരിദ്ര്യ രോഗികൾ എന്ന് പറയാൻ കാരണം ഷാജന് നേരെ എയർപോർട്ടിലെ രോഗി ഉപയോഗിക്കുന്ന പദസമ്പത്ത് കണ്ടിട്ടാണ്. ഷാജൻ സ്കറിയ എന്ന മാധ്യമ പ്രവർത്തകന്റെ ആശയങ്ങളോട് പലപ്പോഴും എനിക്ക് വിയോജിപ്പുകൾ തോന്നിയിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ വാർത്താ അവതരണത്തിലെ ആർജ്ജവം കാണാതിരുന്നുകൂടാ .പ്രമുഖരുടെ മൂടുതാങ്ങികളായ വൻ മാധ്യമസ്ഥാപനങ്ങൾ പൂഴ്ത്തിവെച്ചതോ തമസ്കരിച്ചതോ ആയ പല സത്യങ്ങളും പുറത്തുകൊണ്ടുവരുന്നതിൽ ഷാജൻ കാണിക്കുന്ന ധീരത പറയാതെ വയ്യ. കാരണം ഏത് മരപ്പൊട്ടനും എളുപ്പത്തിൽ മാധ്യമപ്രവർത്തകൻ ആകാൻ പറ്റുന്ന, അസഹ്യമായ യൂട്യൂബ് വെട്ടുകിളിക്കൂട്ടങ്ങൾക്കിടയിൽ ഷാജൻ സ്‌കറിയയുടെ മറുനാടൻ വ്യത്യസ്തമാകുന്നത് അതിന്റെ വാർത്താവതരണത്തിലെ ആർജ്ജവവും നട്ടെല്ല് വളക്കാത്ത തന്റേടവും കാരണമാണ്. അയാളോട് വിയോജിപ്പുള്ളവർ രാജ്യത്തെ നിയമമനുസരിച്ച് കോടതികളെ സമീപിച്ച് വിധി നേടുന്നത് നാം കണ്ടു. അതിന് കഴിവില്ലാത്തവരാണ് ഇങ്ങനെ കരഞ്ഞ് തീർക്കുന്നതും ;ആഘോഷിക്കുന്നതും.
അനന്യമായ ശൈലിയിൽ മാധ്യമപ്രവർത്തനം നടത്തുന്ന ഏകാകിയായ ഈ സൈനികനെ അന്യരാജ്യത്ത് വെച്ച് അധിക്ഷേപിച്ചശേഷം
ആക്രമിക്കാൻ തുനിഞ്ഞ ലൈംഗിക ദാരിദ്ര്യ രോഗിയുടെ ചെയ്തികളെ ആഘോഷമാക്കുന്ന രാഷ്ട്രീയം തീർത്തും ഫാസിസ്റ്റു രീതിയാണ്.
എല്ലാ ഫാസിസ്റ്റുകളുടെയും അടിസ്ഥാന പ്രശ്നം അവരുടെ frustrated sexual starvation (FSS)തന്നെയാണെന്ന് മനശാ സ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട് .അതുതന്നെയാണ് ഷാജനെതിരെയുള്ള പോസ്റ്റുകളിലും കമന്റുകളിലും തെളിയുന്നത്. ഷാജന് നേരെ നടന്ന അധിക്ഷേപത്തിൽ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരോ
മറ്റു മാധ്യമങ്ങളോ പ്രതികരിക്കാത്തത് ഷാജൻ സ്കറിയ എന്ന മാധ്യമ പ്രവർത്തകൻ ഒരു ഹീറോ ആയിപ്പോയാലോ എന്ന് ചിന്തിച്ചിട്ടാകാം. അല്ലെങ്കിൽ FSS കാരെ പേടിച്ചിട്ടായിരിക്കാം .
മാധ്യമപ്രവർത്തകനായ ഷാജൻ സ്കറിയക്ക് ഐക്യദാർഢ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button