കൊച്ചി: യുവാവിനെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ട്രാൻസ്ജെൻഡർ അടക്കം രണ്ടുപേർ പൊലീസ് പിടിയിൽ. എറണാകുളം കോതാട് മരോട്ടിപറമ്പിൽ അനു ശ്രീനിവാസ് (31), ട്രാൻസ്ജെൻഡർ കായംകുളം പുതുപ്പള്ളി ആർ.വി നിവാസിൽ അനുശ്രീ (36) എന്നിവരാണ് പിടിയിലായത്. എറണാകുളം സെൻട്രൽ പൊലീസ് ആണ് ഇവരെ പിടികൂടിയത്.
ശനിയാഴ്ച രാത്രി 8.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം കലാഭവൻ റോഡിലെ റെയിൽവേ ക്രോസിന് സമീപം വെച്ച് മലപ്പുറം സ്വദേശിയായ യുവാവിനെ ഏഴോളം പേർ അടങ്ങുന്ന സംഘം മർദ്ദിച്ച് അവശനാക്കി മൊബൈൽ ഫോണും 7000 രൂപയും കവരുകയായിരുന്നു.
എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ.പി. അഖിൽ, സബ് ഇൻസ്പെക്ടർമാരായ ഷാഹിന, അനൂപ്, അസി. സബ് ഇൻസ്പെക്ടർ ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, ഇഗ്നേഷ്യസ്, വിനോദ്, ശിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments