KeralaLatest NewsNews

സാക്ഷിയെ വിസ്തരിക്കണം: വിസ്താരത്തിനിടെ കോടതിയോട് പൊട്ടിത്തെറിച്ച് കൊലക്കേസ് പ്രതി ഇറച്ചി ഷാജി 

തിരുവനന്തപുരം: കാമുകിയോട് പണം തിരികെ ചോദിച്ച പരിചയക്കാരനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരത്തിനിടെ കോടതിയോട് തട്ടിക്കറി പ്രതി. സുഹൃത്തിന്‍റെ സാക്ഷി മൊഴി കേട്ടതോടെയാണ് കേസിലെ പ്രതിയായ ഷാജഹാന്‍ എന്ന ഇറച്ചി ഷാജി പ്രകോപിതനായത്. സാക്ഷിയെ തനിക്ക് വിസ്തരിക്കണം എന്നാവശ്യപ്പെട്ട് ഇയാള്‍ കോടതിയില്‍ ക്ഷുഭിതനാവുകയായിരുന്നു. എന്നാല്‍ പ്രകോപനം കണക്കിലെടുക്കാതെ സാക്ഷിയെ വിസ്തരിക്കാന്‍ അനുമതിയില്ലെന്ന് കോടതി വ്യക്തമാക്കി.

ഇതോടെയാണ് തന്നെ ഇപ്പോഴേ ജയിലിലിട്ടോളൂ എന്ന് പറഞ്ഞ്‌ കോടതിയോട് ഇയാൾ പ്രതികരിച്ചത്. ആനാട് ഇളവട്ടം കാർത്തികയിൽ മോഹനൻ നായരെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ഷാജഹാൻ. ഷാജിയുടെ സുഹൃത്തായ കണ്ണടപ്പൻ അനി എന്ന അനിയെയാണ് കോടതി വിസ്തരിച്ചത്. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ വിഷ്ണുവാണ് കേസ് പരിഗണിച്ചത്.

ഷാജിയുടെ കാമുകിയായ കേസിലെ മറ്റൊരുപ്രതി ആനാട് ഇളവട്ടം ആശാഭവനിൽ സീമാ വിൽഫ്രഡിന്റെ മുൻ പരിചയക്കാരനായിരുന്നു കൊല്ലപ്പെട്ട മോഹനൻ നായർ. കൊലപാതകത്തിന് ശേഷം അന്നേ ദിവസം പണം ആവശ്യപ്പെട്ട് പ്രതി സാക്ഷിയുടെ വീട്ടിൽ ചെന്നതായി മൊഴി നൽകിയതാണ് ഷാജിയെ പ്രകോപിപ്പിച്ചത്. നിങ്ങളുടെ ചോദ്യങ്ങൾ ചോദിക്കാൻ അഭിഭാഷകനുണ്ടല്ലോ എന്ന കോടതിയുടെ ചോദ്യമാണ് പ്രതിയെ ചൊടിപ്പിച്ചത്. ഷാജി സംഭവദിവസം അച്ഛനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയെന്നും പിന്നീട് അച്ഛന്റെ മൃതദേഹമാണ് കണ്ടതെന്നും കൊല്ലപ്പെട്ട മോഹനൻ നായരുടെ മകൻ സന്ദീപ് കോടതിയിൽ മൊഴി നൽകിയിരുന്നു.

മോഹനൻ നായർ സീമാ വിൽഫ്രഡിന് നൽകിയിരുന്ന അഞ്ച് ലക്ഷം രൂപ മടക്കി ചോദിച്ചതാണ് കൊലയ്ക്ക് പ്രേരണയായതെന്നാണ് പൊലീസ് കേസ്. 2016 സെപ്തംബർ 27ന് രാത്രി 10ഓടെയാണ് മോഹനൻനായർ കൊല്ലപ്പെട്ടത്. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീൻ, ദേവിക അനിൽ, അഖില, ദേവിക മധു എന്നിവർ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button