KeralaLatest News

അതുലിന്റെ പദ്ധതി സ്വന്തം കുഞ്ഞുങ്ങളെയും കൊലപ്പെടുത്താൻ, പൊളിഞ്ഞത് അയൽക്കാർ ഇടപെട്ടതിനാൽ: രജിതയെ കൊന്നതിന് പിന്നിൽ..

റാന്നി: ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കീക്കൊഴൂര്‍ പുള്ളിക്കാട്ടില്‍പ്പടി മലര്‍വാടി ഓര്‍ത്തഡോക്‌സ് പള്ളിക്കുസമീപം ഇരട്ടപ്പനയ്ക്കല്‍ രജിതമോള്‍ (27) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ കയറിയാണ് റാന്നി ബ്ലോക്കുപടി വടക്കേടത്ത് അതുല്‍ സത്യൻ കൊലപ്പെടുത്തിയത്. തടസം പിടിക്കാനെത്തിയ രജിതമോളുടെ വീട്ടുകരെയും ഇയാൾ വെട്ടി പരിക്കേൽപ്പിച്ചു

തടസ്സംപിടിക്കുന്നതിനിടയില്‍ രജിതയുടെ അച്ഛന്‍ വി.എ.രാജു(60), അമ്മ ഗീത(51), സഹോദരി അമൃത(18) എന്നിവര്‍ക്കും വെട്ടേറ്റു. ഇതില്‍ രാജുവിന്റെ നില ഗുരുതരമാണ്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജുവിന് അടിയന്തരശസ്ത്രക്രിയ നടത്തി. ആക്രമണസമയത്ത് ഇരുവരുടെയും മക്കളായ ഭദ്രി(4), ദര്‍ശിത്(2) എന്നിവര്‍ വീട്ടിലുണ്ടായിരുന്നെങ്കിലും, ബഹളം കേട്ടെത്തിയവര്‍ സ്ഥലത്തുനിന്ന് മാറ്റിയതിനാല്‍ കുട്ടികള്‍ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി 8.30-ഓടെ ആക്രമണം നടത്തിയത്.

കാപ്പാ കേസില്‍ ഉള്‍പ്പെട്ട അതുല്‍ സത്യന്‍ കൊലപാതകം, കഞ്ചാവുകടത്തല്‍ ഉള്‍പ്പെടെയുള്ളവയില്‍ പ്രതിയാണ്. ഇരുവരും തമ്മില്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. കുറച്ചുനാളായി പിണങ്ങിക്കഴിയുന്നതിനാല്‍ രജിതമോള്‍ അവരുടെ വീട്ടിലാണ് താമസം. ശനിയാഴ്ച രജിതമോള്‍ അതുലിനെതിരേ റാന്നി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുള്ള പ്രതികാരമാകാമെന്ന് പോലീസ് പറയുന്നു. വാളുമായി വീട്ടിലേക്ക് ഓടിക്കയറിയ ഇയാള്‍ രജിതമോളെ വെട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്.

നിലവിളികേട്ട് അച്ഛന്‍ രാജുവാണ് ആദ്യം ഓടിയെത്തിയത്. ആക്രമണം തടയുന്നതിനിടെ അദ്ദേഹത്തെയും വെട്ടി. തുടര്‍ന്ന് ഗീതയെയും അമൃതയെയും ആക്രമിച്ചശേഷം ഇയാള്‍ ഓടിപ്പോയി. ചെറുകോല്‍ ഗ്രാമപ്പഞ്ചായത്തംഗം ജോമോന്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തിലാണ് വെട്ടേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും രജിത മരിച്ചിരുന്നു.

ഒരാഴ്ചമുമ്പ് പത്തനാപുരത്തെ റബ്ബര്‍ത്തോട്ടത്തിലേക്ക് രജിതയെ കൂട്ടിക്കൊണ്ടുപോയി കഴുത്തില്‍ കത്തിവെച്ച് അതുല്‍ വീഡിയോ എടുത്തിരുന്നു. മകളെ കൊലപ്പെടുത്തുമെന്ന് അമ്മ ഗീതയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതുലിനായി തിരച്ചില്‍ നടത്തുന്നുണ്ടെന്ന് റാന്നി പോലീസ് അറിയിച്ചു. റാന്നി സി.െഎ. പി.എസ്.വിനോദ്, പെരുമ്പെട്ടി സി.െഎ. എം.ആര്‍.സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു.

 

shortlink

Post Your Comments


Back to top button