KeralaLatest NewsIndia

തെലങ്കാനയിലെ കിറ്റെക്സ് ഫാക്ടറി വൻ കുതിപ്പിൽ: പുതുതായി തൊഴിൽ ലഭിക്കുക 40,000 യുവാക്കൾക്ക്

ഹൈദരാബാദ്: തെലങ്കാനയിൽ കിറ്റെക്സ് നിർമിച്ച ആദ്യ ടെക്‌സ്‌റ്റൈയിൽസ് യൂണിറ്റ് ഉടൻ ഉദ്​ഘാടനം ചെയ്യും. സെപ്റ്റംബറിലാകും വാറങ്കലിലുള്ള 1350 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കകതിയ മെഗാ ടെക്‌സ്‌റ്റൈൽസ് പാർക്കിലെ കിറ്റെക്‌സിന്റെ ഫാക്ടറികൾ പ്രവർത്തനം ആരംഭിക്കുക. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവാണ് ഫാക്ടറികൾ ഉദ്ഘാടനം ചെയ്യുന്നത്.

വാറങ്കലിലെ കകതിയ മെഗാ ടെക്സ്റ്റയിൽ പാർക്കിലെയും സീതാറാംപൂർ ഇൻഡസ്ട്രിയൽ പാർക്കിലുമായി രണ്ട് യൂണിറ്റുകളാണ് കിറ്റെക്സ് ആസൂത്രണം ചെയ്തത്. ഇതിനെ വാറങ്കലിലെ പദ്ധതിയാണ് പൂർത്തിയായത്. രണ്ട് പദ്ധതികളിലൂടെയായി 40,000 പേർക്ക് ജോലി ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 22,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമ്പോൾ 18000 പേർക്ക് പരോക്ഷമായും തൊഴിൽ കിട്ടും.

കിറ്റെക്‌സിന്റെ വിശാലമായ ഫാക്റ്ററികളുടെ ചിത്രങ്ങൾ തെലങ്കാന ഐ ടി-വ്യവസായ മന്ത്രി കെ ടി രാമറാവു ഫേസ്ബുക്കിൽ പങ്കുവച്ചു. 2400 കോടിയുടെ രണ്ടു നിക്ഷേപം സംസ്ഥാനത്ത് നടത്താൻ തെലങ്കാന സർക്കാരും കിറ്റെക്സും തമ്മിൽ ധാരണയായിരുന്നു. രണ്ട് പദ്ധതികളിലുമായി 40,000 ൽ അധികം പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയാണ് നിലവിൽ കിറ്റെക്സ് തെലങ്കാനയിൽ നടപ്പാക്കുന്നത്.

കേരള സർക്കാരുമായി ഇടഞ്ഞതിന് പിന്നാലെയാണ് തെലങ്കാന സർക്കാരിന്റെ പ്രത്യേക്ഷ ക്ഷണം കിറ്റെക്സ് എം ഡി സാബു ജേക്കബിന് ലഭിക്കുന്നത്. പിന്നാലെ സാബു ജേക്കബും സംഘവും ഹൈദരാബാദിലെത്തി ചർച്ച നടത്തി. തെലങ്കാന സർക്കാരിന്റെ പ്രത്യേക ജെറ്റ് വിമാനത്തിലാണ് സാബുവും സംഘവും പോയത്. വ്യാവസായിക പാർക്കിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമാകുന്നത് 2021 ജൂലായിലാണ്. ചർച്ചകൾക്ക് പിന്നാലെ കരാർ ഒപ്പിട്ട് രണ്ട് വർഷം ആകുമ്പോഴേക്കും ടെക്‌സ്‌റ്റൈൽ പാർക്ക് പ്രവർത്തനമാരംഭിക്കാനൊരുങ്ങുകയാണ്.

തെലങ്കാനയിൽ ആയിരം കോടിയിൽ ഒരു പ്രോജക്ട് തുടങ്ങാനുള്ള തീരുമാനത്തിലാണ് ചർച്ചകൾ ആരംഭിച്ചത്. പിന്നീട് നടന്ന ചർച്ചകൾക്ക് ശേഷം അത് 2000 കോടിയിലെത്തുകയായിരുന്നു. പ്രോജക്ട് അന്തിമഘട്ടത്തിലേക്കെത്തിയപ്പോൾ അത് 2400 ആവുകയും ഇപ്പോഴത് 3000 കോടിയിലെത്തി നിൽക്കുകയുമാണ്.

നിക്ഷേപം നടത്താൻ മികച്ച സൗകര്യങ്ങളാണ് തെലങ്കാന സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് വ്യവസായ മന്ത്രി കെ ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ആദ്യ ഘട്ട ചർച്ചക്കുശേഷം സാബു ജേക്കബ് പറഞ്ഞിരുന്നു. തെലങ്കാനയിൽ മുടക്കുമുതലിന്റെ 70 ശതമാനം മുതൽ 90 ശതമാനം വരെ സർക്കാർ തിരിച്ച് നിക്ഷേപകന് കൊടുക്കും. 1000 കോടി മുടക്കുന്ന നിക്ഷേപകന് 700 കോടി മുതൽ 900 കോടി വരെ തിരികെ നൽകുമെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.

കർഷകരിൽ നിന്ന് പരുത്തി നേരിട്ട് വാങ്ങി വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോയതിന് ശേഷം വസ്ത്രങ്ങളാക്കി കയറ്റുമതി ചെയ്യുന്ന സമ്പൂർണ ഉത്പാദന പ്രവർത്തനമാണ് തെലങ്കാനയിൽ നടക്കുന്നത്. ഇന്ത്യയിൽ തന്നെ ഇത്തരമൊരു പ്രോജക്ട് വേറെ ഉണ്ടാകാൻ സാധ്യതയില്ലെന്നും സാബു ജേക്കബ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button