കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച ഒരു വാർത്തയായിരുന്നു അമേരിക്കയിൽ വാഹനാപകടത്തിൽ ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നു കൊല്ലപ്പെട്ടെന്നത്. എന്നാൽ ഇപ്പോൾ ഇതിൽ ആശയക്കുഴപ്പവും ഉണ്ട്. ഇയാളുടെ ഏറ്റവും പുതിയ വീഡിയോ എന്ന തരത്തിലാണ് ഇത് പ്രചരിക്കുന്നത്. പന്നു ന്യൂയോര്‍ക്കിലെ യു.എൻ ആസ്ഥാനത്തിന് പുറത്തുനിന്ന് ബുധനാഴ്ച ചിത്രീകരിച്ചതെന്ന് പറയുന്ന ഒരു വീഡിയോയാണ് ഇന്നലെ പ്രത്യക്ഷപ്പെട്ടത്.
ഖാലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യൻ നയതന്ത്രജ്ഞരാണെന്ന് പന്നു വീഡിയോയില്‍ ആരോപിക്കുന്നു. കിൽ പോസ്റ്ററുകൾക്ക് പിന്നിൽ താനാണെന്നും ഇന്ത്യൻ നയതന്ത്രജ്ഞർക്ക് നേരെ വധഭീഷണി മുഴക്കിയത് തന്റെ അനുയായികളാണെന്നും ഗുർപത്വന്ത് സിംഗ് ഈ വീഡിയോയിൽ പറഞ്ഞു.
‘ഹർദീപ് നിജ്ജാർ എന്റെ ഇളയ സഹോദരനായിരുന്നു, ഞങ്ങൾക്ക് 20 വർഷത്തിലേറെയായി ബന്ധമുണ്ടായിരുന്നു. അവന്റെ മരണത്തിന് ഞങ്ങൾ പ്രതികാരം ചെയ്യും’- എന്നാണ് ഇയാൾ വീഡിയോയിൽ ഭീഷണിപ്പെടുത്തിയത്. ജൂലായ് 16ന് കാനഡയിലെ മോള്‍ട്ടണിലും സെപ്തംബര്‍ 10ന് വാൻകൂവറിലും വച്ച് ഖാലിസ്ഥാൻ ഹിതപരിശോധന നടത്തുന്നുണ്ടെന്നും പന്നു വീഡിയോയില്‍ പറയുന്നുണ്ട്. തീവ്രവാദ സംഘടനയായ സിക്ക് ഫോര്‍ ജസ്റ്റിസിന്റെ സ്ഥാപകനാണ് പന്നു.
പന്നുവിന് ബുധനാഴ്ച കാലിഫോര്‍ണിയയിലെ ഹൈവേ 101ല്‍ വച്ച് അപകടമുണ്ടായെന്നാണ് പ്രചരിക്കുന്ന വിവരം. അമേരിക്കൻ പൊലീസ് വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഹൈവേ 101ല്‍ ലാഫയെറ്റ് കൗണ്ടിയ്ക്ക് സമീപം ഒരു അപകടം നടന്നതായി ലാഫയെറ്റ് കൗണ്ടി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. പന്നു ഈ അപകടത്തെ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പന്നുവിന്റെ മരണവാര്‍ത്ത വ്യാജമാണെന്ന് ചില അനുയായികള്‍ പറയുന്നു.
Post Your Comments