പൂച്ചാക്കൽ / ആലപ്പുഴ: അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബിയ (നെയ്ഗ്ലെറിയ ഫൗളറി) ബാധിച്ച് 10-ാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെയും ശാലിനിയുടെയും മകൻ ഗുരുദത്ത് (15) ആണ് മരിച്ചത്. തോട്ടിൽ കുളിച്ചപ്പോൾ കുട്ടിയുടെ മൂക്കിലൂടെ അമീബ കയറിയിരിക്കാമെന്നാണ് നിഗമനം. കഴിഞ്ഞ ഞായറാഴ്ച മുതൽ കുട്ടി ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
പനി,തലവേദന, ഛർദി, അപസ്മാരം തുടങ്ങിയവയാണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് രോഗത്തിന്റെ പ്രധാന രോഗ ലക്ഷണങ്ങൾ. 2017 ലാണ് ഇതിന് മുൻപ് ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം ബാധിച്ചയാളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡിഎംഒ അറിയിച്ചു. നെഗ്ളേറിയ ഫൗലെരി എന്ന അമീബയാണ് ഈ അപൂർവ അണുബാധയ്ക്ക് കാരണം.
പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻകഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.
മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരുവാൻ കാരണമാകുന്നതിനാൽ അത് പൂർണ്ണമായും ഒഴിവാക്കുക. കൂടാതെ മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡി.എം.ഒ. അറിയിച്ചു.
Post Your Comments