KeralaLatest NewsNews

വ്യാജ രേഖയുമായി രാഖിയെത്തിയത് കുടുംബസമേതം, പിടിവീണതോടെ ജോലി ലഭിക്കാത്തതിലുള്ള മാനസിക സംഘർഷത്തിൽ ചെയ്തതെന്ന് കുറ്റസമ്മതം

കൊല്ലം: വ്യാജ നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ ജോലിക്ക് ചേരാൻ എത്തിയ യുവതി അറസ്റ്റിൽ. എഴുകോൺ ബദാം ജംഗ്ഷന്‍ രാഖി നിവാസിൽ ആർ രാഖിയെയാണ് (25) ഈസ്റ്റ് പൊലീസ് പിടികൂടിയത്. ഇന്നലെ രാവിലെ കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ ഭർത്താവിന്റെ കുടുംബത്തോടൊപ്പം ആണ് രാഖി എത്തിയത്. കൈയിൽ റവന്യു വകുപ്പിൽ ജോലി ലഭിച്ചതായുള്ള പിഎസ്‍സിയുടെ അഡ്വൈസ് മെമ്മോ, കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിക്കാനുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റർ എന്നിവ ഉണ്ടായിരുന്നു. രേഖകൾ പരിശോധിച്ച താലൂക്ക് ഓഫീസ് അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് രേഖകൾ സ്വീകരിക്കാതെ പറഞ്ഞയയ്ക്കുകയായിരുന്നു. കരുനാഗപ്പള്ളി തഹസിൽദാർ കലക്ടർക്കും കരുനാഗപ്പള്ളി പൊലീസിലും പരാതി നൽകി.

പിന്നീട് രാഖിയും കുടുംബവും കൊല്ലത്തെ പിഎസ്‍സി റീജനൽ ഓഫീസിലെത്തി റാങ്ക് ലിസ്റ്റിൽ ആദ്യം പേരുണ്ടായിരുന്നെന്നും അഡ്വൈസ് മെമ്മോ തപാലിൽ ലഭിച്ചെന്നും അവകാശവാദം ഉന്നയിച്ചു. പിഎസ്‍സി ഉദ്യോഗസ്ഥർ റാങ്ക് ലിസ്റ്റ് തിരുത്തിയ വിവരം മാധ്യമങ്ങളെ അറിയിക്കുമെന്നും പറഞ്ഞു ബഹളമുണ്ടാക്കി. പിഎസ്‍സി റീജനൽ ഓഫീസർ ആർ ബാബുരാജ്, ജില്ലാ ഓഫീസർ ടിഎ തങ്കം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നു തെളിഞ്ഞു. ഇതോടെ, രാഖി കുറ്റം സമ്മതിച്ചു. ജോലി ലഭിക്കാത്തതിലുള്ള മാനസിക സംഘർഷത്തിൽ ചെയ്തതാണെന്നു ഇവർ പറഞ്ഞതായി പൊലീസ് പറഞ്ഞു.

രേഖകൾ വ്യാജമായി നിർമിച്ചതാണെന്ന് ഭർത്താവിനും കുടുംബത്തിനും അറിവില്ലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button