Latest NewsIndia

വ്യാജപ്രചാരണം, സർവ്വകലാശാലയുടെ മാനനഷ്ടക്കേസിന് നേരിട്ട് ഹാജരാകാതിരിക്കാന്‍ ഹര്‍ജി സമര്‍പ്പിച്ച് കെജ്‌രിവാള്‍

ന്യൂഡൽഹി: ഗുജറാത്ത് സര്‍വ്വകലാശാല നല്‍കിയ മാനനഷ്ടക്കേസില്‍ ഇന്ന്, (ജൂലൈ 26) നേരിട്ട് ഹാജരാകണമെന്ന കീഴ്‌ക്കോടതി സമന്‍സിനെ ചോദ്യം ചെയ്ത്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും എഎപി എംപി സഞ്ജയ് സിംഗും സെഷന്‍സ് കോടതിയില്‍ പുനപരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച സെഷന്‍സ് കോടതി ജഡ്ജി എജെ കനാനി ഗുജറാത്ത് സര്‍ക്കാരിനും സര്‍വ്വകലാശാലയ്ക്കും നോട്ടീസ് അയക്കുകയും കേസില്‍ വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റുകയും ചെയ്തു.

ഗുജറാത്ത് സര്‍വ്വകലാശാല രജിസ്ട്രാര്‍ പിയൂഷ് പട്ടേലാണ് അരവിന്ദ് കെജ്‌രിവാളിനും സിംഗിനുമെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ ബിരുദം സംബന്ധിച്ച വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ കെജ്‌രിവാളും സിഗും നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് കേസ് നല്‍കിയത്. ഏപ്രിലില്‍, ഗുജറാത്ത് യൂണിവേഴ്‌സിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ മജിസ്ട്രേറ്റ് കോടതി അനുവദിച്ചിരുന്നു.

കൂടാതെ പ്രധാനമന്ത്രി മോദിയുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നടത്തിയ പരിഹാസപരമായ പ്രസ്താവനകളില്‍ മൊഴി രേഖപ്പെടുത്താന്‍ എഎപിയുടെ രണ്ട് നേതാക്കള്‍ക്കും കോടതി സമന്‍സ് അയക്കുകയും ചെയ്തിരുന്നു. ജൂലൈ 13 ന് അവസാന വാദം നടന്നപ്പോള്‍, ഡല്‍ഹിയിലെ കനത്ത മഴയെത്തുടര്‍ന്ന് കെജ്‌രിവാളിനും സിംഗിനും ഹാജരാകാന്‍ സാധിക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് എസ് ജെ പഞ്ചാല്‍ ഇരുവരോടും ജൂലൈ 26 ന് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

രണ്ട് എഎപി നേതാക്കളും സെഷന്‍സ് കോടതി ജഡ്ജിയോട് തങ്ങളുടെ പുനപരിശോധന ഹര്‍ജികള്‍ അംഗീകരിക്കാനും സമന്‍സ് ഓര്‍ഡര്‍ റദ്ദാക്കാനും മജിസ്ട്രേറ്റ് കോടതിയുടെ നടപടികള്‍ പരിശോധിക്കാനും അഭ്യർത്ഥിച്ചു. അപകീര്‍ത്തി പരാതി റദ്ദാക്കുകയും മാറ്റിവെക്കണമെന്നും അവര്‍ കോടതിയോട് അഭ്യർത്ഥിച്ചു.

അതേസമയം, സര്‍വ്വകലാശാലയ്ക്കെതിരായ കെജ്രിവാളിന്റെയും സിംഗിന്റെയും വാക്കുകള്‍ അപകീര്‍ത്തികരവും സർവ്വകലാശാലയുടെ അഭിമാനം കളങ്കപ്പെടുത്തുന്നതുമാണെന്ന് രജിസ്ട്രാര്‍ പിയൂഷ് പട്ടേല്‍ പരാതിയില്‍ പറഞ്ഞു. കെജ്‌രിവാളിന്റെയും സിംഗിന്റെയും പ്രസ്താവനകള്‍ ഗുജറാത്ത് സര്‍വ്വകലാശാല വ്യാജ ബിരുദങ്ങള്‍ നല്‍കുന്നുണ്ടെന്ന് മറ്റുള്ളവരില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും സര്‍വ്വകലാശാല വാദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button