Latest NewsKeralaIndia

പ്രതികൂലമായ ലോകസാഹചര്യങ്ങളിലും ആഗോള തലത്തിൽ ഇന്ത്യ കുതിക്കുന്നു: സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി

ന്യൂഡൽഹി: ആഗോള തലത്തിൽ ഇന്ത്യ കുതിക്കുന്നുവെന്നും ലോക രാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിന്റെ സ്വീകാര്യത വർധിക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. 77–ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തോടു നടത്തിയ പ്രഭാഷണത്തിൽ സ്ത്രീശാക്തീകരണത്തിന് മുൻഗണന നൽകണം, സ്ത്രീകൾ വെല്ലുവിളികളെ അതിജീവിച്ചു മുന്നേറണം എന്നും, സ്ത്രീകളുടെ ഉന്നമനം സ്വാതന്ത്ര്യ സമരത്തിന്റെ ആദർശങ്ങളിലൊന്നായിരുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമു അഭ്യർഥിച്ചു.

മാതംഗിനി ഹസ്ര, കനകലത ബറുവ, കസ്തൂർബ ഗാന്ധി, സരോജിനി നായിഡു, അമ്മു സ്വാമിനാഥൻ, രമാദേവി, അരുണ ആസഫലി, സുചേത കൃപലാനി തുടങ്ങി ഒട്ടേറെ വനിതാ നേതാക്കൾ സ്വാതന്ത്ര്യസമരത്തിൽ മാതൃകയായി. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനു പ്രത്യേക ഊന്നൽ നൽകുന്ന നയമാണു സർക്കാരിനുള്ളതെന്നും രാഷ്ട്രപതി പറഞ്ഞു.

ചരിത്രവുമായി വീണ്ടും ബന്ധപ്പെടാനുള്ള അവസരം മാത്രമല്ല, വർത്തമാനകാലത്തെ വിലയിരുത്തി മുന്നോട്ടു കുതിക്കാനുമുള്ള നിമിഷം കൂടിയാണു സ്വാതന്ത്ര്യദിനം. ലോകമെമ്പാടും വികസന–മാനവിക ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ നേതൃപരമായ പങ്കുവഹിക്കുന്നു. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യ സ്ഥാനം നേടിക്കഴിഞ്ഞു. ജി20 അധ്യക്ഷ പദവി അതിനു പുതിയ മാനങ്ങൾ നൽകുമെന്നും ദ്രൗപദി മുർമു പറഞ്ഞു.

പ്രതികൂലമായ ലോകസാഹചര്യങ്ങളിലും ഇന്ത്യ കുതിക്കുകയാണ്. ബഹിരാകാശത്തും ഭൂമിയിലും ആ കുതിപ്പു ദൃശ്യമാകുന്നുവെന്നു ചന്ദ്രയാൻ പദ്ധതിയും ഗവേഷണ പദ്ധതികളും ചൂണ്ടിക്കാട്ടി രാഷ്ട്രപതി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ആദിവാസി സമൂഹങ്ങളുടെ ജീവിതം മാതൃകയാക്കേണ്ടതാണ്. സ്ത്രീകൾക്കു കൂടുതൽ സഹാനുഭൂതിയുണ്ടെന്നും മനുഷ്യരാശിക്കു വഴിതെറ്റുമ്പോൾ അവർ വഴികാണിക്കുന്നുവെന്നതു തന്റെ അനുഭവമാണെന്നും രാഷ്ട്രപതി പറഞ്ഞു.

ജാതി, മതം, ഭാഷ, പ്രദേശം എന്നീ വ്യത്യാസങ്ങളുണ്ടെങ്കിലും അതിനെല്ലാം മുകളിൽ ഇന്ത്യൻ പൗരന്മാരെന്ന സ്വത്വം വലുതാണ്. നാം ഒരോരുത്തരും തുല്യ അവകാശങ്ങളുള്ള പൗരന്മാരാണ്. തുല്യ അവസരം, അവകാശം, ഉത്തരവാദിത്തം എന്നിവ നമുക്കുണ്ടെന്നും രാഷ്ട്രപതി ഓർമിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button