Latest NewsNewsIndia

ഭാര്യ കൂട്ടബലാത്സംഗത്തിനിരയായി: ദമ്പതികൾ ജീവനൊടുക്കി, രണ്ട് പേർ അറസ്റ്റില്‍ 

ഉത്തര്‍പ്രദേശ്‌: ഭാര്യ കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെ ദമ്പതികൾ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണ് ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇവരുടെ ഉടമസ്ഥതയിലുള്ള ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് ബലാത്സംഗത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. സംഭവത്തിൽ എഫ്‌ഐആർ ഫയൽ ചെയ്ത പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദർശ് (25), ത്രിലോകി (45) എന്നിവരാണ് അറസ്റ്റിലായത്.

സെപ്തംബർ 20, 21 തിയതികളിലാണ് രണ്ട് പേർ ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. വ്യാഴാഴ്ചയാണ് ഇരുവരും വിഷം കഴിച്ചത്. ഭർത്താവ് അന്ന് തന്നെ മരണപ്പെട്ടു. ഗോരഖ്പൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. ആത്മഹത്യക്ക് മുമ്പ്, പ്രതികളുടെ പേരുകൾ പറയുന്ന ഒരു വീഡിയോ ദമ്പതികൾ റെക്കോർഡ് ചെയ്തതായി ബസ്തി എസ്പി ഗോപാൽ കൃഷണ പറഞ്ഞു.

ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോകാനൊരുങ്ങുമ്പോൾ, വിഷം കഴിച്ച് മരിക്കാൻ പോകുകയാണെന്ന് രക്ഷിതാക്കൾ പറഞ്ഞതായി മക്കൾ പൊലീസിനോട് പറഞ്ഞു. മരിച്ചയാളുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കെതിരെ കൂട്ടബലാത്സംഗം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തതായി എസ്പി അറിയിച്ചു. പ്രതികളായ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button