Latest NewsIndia

ഉജ്ജയിൻ ബലാത്സംഗ കേസ്: രക്തമൊലിപ്പിച്ച് നിന്ന 12 കാരിയെ പലരും ആട്ടിയോടിച്ചു, ഒടുവിൽ സഹായിച്ചത് ക്ഷേത്ര പൂജാരി

ഉജ്ജയിൻ: ബലാത്സംഗത്തിന് ഇരയായ പന്ത്രണ്ടുകാരി സഹായം തേടി വീടുകൾതോറും നടന്ന വീഡിയോ ഏറെ ഞെട്ടലുളവാക്കിയിരുന്നു. എന്നാൽ സംഭവത്തിന് പിന്നിൽ ഉള്ളവരെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മധ്യപ്രദേശിലെ ഉജ്ജയിനിൽ ആണ് ക്രൂരമായ സംഭവം നടന്നത്. ബലാത്സംഗം ചെയ്യപ്പെട്ട എട്ടാം ക്ലാസുകാരി രക്തം വാര്‍ന്ന നിലയില്‍ അർദ്ധ നഗ്നയായി സഹായത്തിനായി അപേക്ഷിക്കുന്ന സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

വീടുകള്‍ തോറും സഹായം തേടി കയറിയിറങ്ങിയ പെണ്‍കുട്ടിയെ ചിലര്‍ ആട്ടിയോടിച്ചു. മറ്റു ചിലരാകട്ടെ തുറിച്ചുനോക്കുക മാത്രം ചെയ്തു. ഒടുവിൽ ബദ്നഗര്‍ റോഡിലെ ആശ്രമത്തിലെ പൂജാരിയായ രാഹുല്‍ ശര്‍മ മാത്രമാണ് പെണ്‍കുട്ടിയെ സഹായിക്കാന്‍ തയ്യാറായത്. താന്‍ കാണുമ്പോള്‍ പെണ്‍കുട്ടിയുടെ അവസ്ഥ ഭയാനകമായിരുന്നുവെന്ന് രാഹുല്‍ ശര്‍മ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

പെൺകുട്ടി അലഞ്ഞുനടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനു പിന്നാലെയാണ് ഇയാളെ ചോദ്യം ചെയ്തത്. ഇയാളുടെ ഓട്ടോയിൽ ചോരപ്പാടുകൾ കണ്ടെത്തിയെന്നല്ലാതെ ഇയാളും ഈ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന യാതൊരു തെളിവും ഇല്ലെന്നാണ് പൊലീസ് ഭാഷ്യം. കൂടുതൽ സാഹചര്യ തെളിവുകൾ ലഭിക്കുന്നതിനായി നിരവധി പേരെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.

പെൺകുട്ടിയുടെ പേരും വിലാസവും കണ്ടെത്താനായിട്ടില്ലെന്നും അവളുടെ സംസാരത്തിൽനിന്ന് ഉജ്ജയിനിൽനിന്ന് 850 കിലോമീറ്റർ അകലെയുള്ള ഉത്തർപ്രദേശിലെ പ്രയാഗ്‍രാജ് സ്വദേശിയാണെന്നാണു മനസ്സിലായതെന്നുമാണ് പൊലീസ് ഇന്നലെ പറഞ്ഞത്. എന്നാൽ എഫ്ഐആറിൽ കുട്ടിയുടെയും പിതാവിന്റെയും പേര് ചേർത്തിട്ടുണ്ട്. പെൺകുട്ടി മധ്യപ്രദേശിൽനിന്നു തന്നെയാണെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടും വെളിപ്പെടുത്തിയിരുന്നു.

എട്ടാം ക്ലാസ് വിദ്യാർഥിയായി പെൺകുട്ടി മൂത്ത സഹോദരനും മുത്തച്ഛനുമൊപ്പമാണ് താമസിച്ചിരുന്നത്. ഞായറാഴ്ചയാണ് കുട്ടിയെ കാണാതാകുന്നത്. ഇതു സംബന്ധിച്ച് കുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നെന്നും പൊലീസുകാരൻ പറഞ്ഞു.പൊലീസിനു ലഭിച്ച മറ്റൊരു സിസിടിവി ദൃശ്യത്തിൽ സംഭവം നടക്കുന്നതിനു തലേദിവസം സ്കൂൾ യൂണിഫോമിൽ പെൺകുട്ടി അല‍ഞ്ഞുനടക്കുന്നുണ്ടായിരുന്നെന്നും റിപ്പോർട്ടുണ്ട്. ‌

 

shortlink

Post Your Comments


Back to top button