Latest NewsKeralaNews

എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ കെയർ മന്ദിരം: ഉദ്ഘാടനം ഒക്ടോബർ രണ്ടിന്

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ 25 കോടി രൂപ ചെലവഴിച്ച് ആറു നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച ക്യാൻസർ കെയർ മന്ദിരം ഒക്ടോബർ രണ്ടിന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.

Read Also: ആയുഷ് ഡിഗ്രി: മറ്റു സംസ്ഥാനങ്ങളിലെ സംവരണ സീറ്റുകളിൽ പ്രവേശനം

എറണാകുളം ജില്ലയിലെ കാൻസർ രോഗികൾക്ക് ഇനിമുതൽ ജില്ലയിൽ തന്നെ വിദഗ്ധ ചികിത്സ ലഭിക്കുന്നതിന് 45000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ സെന്റർ സഹായകമാകും. ഇവിടെ ഒരേസമയം 105 പേരെ കിടത്തി ചികിത്സിക്കാനാകും.

കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് നിർമ്മിച്ച ബ്ലോക്കിൽ ആധുനിക കാൻസർ ഐസിയു, കീമോതെറാപ്പി യൂണിറ്റ്, നാല് ഒപി, ഫാർമസി, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക വാർഡ്, കൂട്ടിരിപ്പുകാർക്കുള്ള ഡോർമറ്ററി എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികൾക്ക് രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറഞ്ഞാൽ അടിയന്തിര ചികിത്സ നൽകുന്നതിനുള്ള ന്യൂട്രോപ്പീനിയ ഐസിയുവും സജ്ജമാക്കിയിട്ടുണ്ട്.

നഴ്സുമാർ, ജീവനക്കാർ, ഡോക്ടർമാർ എന്നിവർക്കുള്ള വിശ്രമമുറി, കൂട്ടിരിപ്പുകാർക്ക് ഭക്ഷണം കഴിക്കാനുള്ള മുറി, ഇൻഷുറൻസ്, രജിസ്ട്രേഷൻ, ഹെൽപ്പ് ഡെസ്‌കുകൾ എന്നിവയും ഇവിടെയുണ്ട്. രണ്ട് ലിഫ്റ്റുകളിലായി 26 പേർക്കു വീതം കയറാം. കീമോതെറാപ്പി മരുന്ന് മിക്സ് ചെയ്യുന്ന ബയോ സേഫ്റ്റി ക്യാബിനറ്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

ദിവസം മുന്നൂറോളം ഒപി രോഗികൾ വന്നുപോകുന്ന ജനറൽ ആശുപത്രിയുടെ ക്യാൻസർ വിഭാഗത്തിൽ നിലവിൽ 60 കിടക്കകൾമാത്രമാണ് ഉണ്ടായിരുന്നത്. ക്യാൻസർ ചികിത്സയ്ക്കു മാത്രമായി പ്രത്യേക ബ്ലോക്ക് സജ്ജീകരിച്ചത് രോഗികളെ കൂടുതൽ സുരക്ഷിതരാക്കും.

Read Also: ചരിത്ര നേട്ടവുമായി എറണാകുളം ജനറൽ ആശുപത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button