Latest NewsKeralaNews

യുപിയിൽനിന്ന് കേരളത്തില്‍ എത്തുന്നത് വിമാനത്തില്‍: കേരളത്തിലെ ട്രെയിനുകളിൽ ആഭരണമോഷണം: രണ്ട് പേര്‍ പിടിയില്‍ 

മംഗളൂരു/കണ്ണൂർ: കേരളത്തിലെ തീവണ്ടികളിൽ ആഭരണമോഷണം നടത്തുന്ന രണ്ടു ഉത്തർപ്രദേശ് സ്വദേശികൾ പൊലീസിന്റെ പിടിയില്‍. ഉത്തർപ്രദേശ് മിർസാപുർ സ്വദേശിയായ അഭയ് രാജ് സിങ് (26), ഹരിശങ്കർ ഗിരി (25) എന്നിവരെയാണ് ആർപിഎഫിന്റെ പ്രത്യേകസംഘം തിങ്കളാഴ്ച രാത്രി മംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. രണ്ട് സ്വർണപാദസരം ഉൾപ്പെടെ ഒൻപത് സ്വർണാഭരണങ്ങൾ ഇവരിൽ നിന്ന് കണ്ടെത്തി. 16 പവനോളം വരുന്ന ഇവയ്ക്ക് ആറ് ലക്ഷം രൂപ വിലവരും. ഇവരെ മംഗളൂരു റെയിൽവേ പോലീസിന് കൈമാറി.

തിരുവനന്തപുരം-ഗോവ റൂട്ടിലെ തീവണ്ടികളിൽ രാത്രി യാത്രക്കാർ ഉറങ്ങുമ്പോഴാണ് ഇവർ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കവരുന്നത്. സെപ്റ്റംബർ രണ്ടിന് കായംകുളത്തുവെച്ച് നിസാമുദ്ദീൻ എക്സ്പ്രസിൽ യുവതിയുടെ ഒന്നേകാൽപ്പവൻ വരുന്ന പാദസരം കവർന്നു. പിറ്റേദിവസം ഓഖ എക്സ്പ്രസിൽ എറണാകുളം മരട് സ്വദേശിനിയുടെ ഒന്നരപ്പവൻ പാദസരവും നഷ്ടപ്പെട്ടു. ഇതേത്തുടർന്ന് ആർപിഎഫ് പ്രത്യേകസംഘം രൂപവത്കരിക്കുകയായിരുന്നു.

രണ്ടു യുവതികളും നൽകിയ സൂചനകളും കായംകുളത്തെ സിസിടിവി ദൃശ്യവും കേന്ദ്രീകരിച്ച് ആർപിഎഫ് അന്വേഷണം തുടങ്ങി. അതിനിടയിൽ മംഗളൂരുവിൽ മൂന്നാമത്തെ മോഷണശ്രമവും നടന്നു.

ഉത്തർപ്രദേശിൽ നിന്ന് വിമാനമാർഗം ഗോവയിലെത്തിയശേഷം അവിടെനിന്ന് തിരുവനന്തപുരം വരെയും തിരിച്ചും രാത്രി തീവണ്ടികളിൽ യാത്ര ചെയ്ത് മോഷണം നടത്തുകയാണ് ഇവരുടെ രീതി. മോഷണമുതലുമായി വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കവെയാണ് ആർപിഎഫ് ഇവരെ പിടികൂടിയത്. സംഘത്തിലെ മറ്റുള്ളവർ ഉടൻ പിടിയിലാകുമെന്നാണ് സൂചന.

പാലക്കാട് ആർപിഎഫ് അസി. സെക്യൂരിറ്റി കമ്മിഷണർ സഞ്ജയ് പണിക്കരുടെ നിർദേശത്തിൽ ഇൻസ്പെക്ടർമാരായ എൻ. കേശവദാസ്, മനോജ്കുമാർ യാദവ്, എസ്ഐമാരായ ജെ രാജീവ്, ദീപക്, എഎസ്ഐ കെ ശശി, കെ. ജീവൻരാജ്, രാഘവൻ, പി സുരേഷ്, ജി സതീഷ്, സത്താർ, അജീഷ്, പ്രദീപ് എന്നിവരടരുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button