KeralaLatest NewsNews

എന്തിനാണ് ചാനലിന്റെ ഉപകരണങ്ങൾ പിടിച്ചെടുത്തത്?; ഉപകരണങ്ങൾ വിട്ടു നൽകാൻ ഹൈക്കോടതി നിർദേശം

കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയ പിണറായി പോലീസിന്റെ നടപടിയെ നിശിതമായി വിമർശിച്ച് ഹൈക്കോടതി. റെയ്ഡിനിടെ ഓഫീസിൽ നിന്നും പോലീസ് പിടിച്ചെടുത്ത ഉപകരണങ്ങൾ ഉടന്‍ വിട്ട് നൽകണമെന്ന് ഹൈക്കോടതി അറിയിച്ചു. കംപ്യൂട്ടറുകളും മോണിറ്ററുകളും ഉടന്‍ വിട്ട് നൽകണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പട്ടിക ജാതി/ പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം എടുത്ത കേസില്‍ എന്തിനാണ് ചാനലിന്‍റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കുന്നതെന്നാണ് കോടതിയുടെ ചോദ്യം.

മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കേസ് തെളിയിക്കേണ്ടതെന്നും കോടതി പൊലീസിനോട് പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ എല്ലാ ഉപകരണങ്ങളും വിട്ടു നൽകാനാണ് കോടതി നിർദ്ദേശം. പി വി ശ്രീനിജന്‍റെ പരാതിയിൽ എടുത്ത കേസിലാണ് ചാനലിന്‍റെ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തത്. തിരുവനന്തപുരം പട്ടം ഓഫീസിലായിരുന്നു റെയ്ഡ്. 29 കമ്പ്യൂട്ടർ, ക്യാമറകൾ, ലാപ്ടോപ് എന്നിവയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പിവി ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കി എന്നതാണ് പരാതിയ്ക്ക് ആധാരം. ഇതില്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമ പ്രകാരവും പോലീസ് കേസെടുത്തിരുന്നു. മറുനാടന്‍ മലയാളിയുടെ പല ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button