Latest NewsKeralaIndiaNews

കേരളത്തിന്റെ നികുതി വിഹിതത്തിൽ ഈ മാസം കേന്ദ്രം വെട്ടിക്കുറച്ചത് 332 കോടി: ആരോപണവുമായി ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള നികുതി വിഹിതം കേന്ദ്രം വലിയ തോതിൽ വെട്ടിക്കുറയ്ക്കുന്നുവെന്ന ആരോപണം വീണ്ടുമുയർത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര നീക്കം സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ തുല്യമായ പരിഗണനയല്ല സംസ്ഥാനത്തിന് തരുന്നതെന്നും മന്ത്രി പറഞ്ഞു. പാലക്കാട് നവകേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.

കേരളത്തിന്റെ നികുതി വിഹിതത്തിൽ ഈ മാസം കേന്ദ്രം 332 കോടി രൂപ വെട്ടിക്കുറച്ചുവെന്ന് ബാലഗോപാൽ ആരോപിച്ചു. അന്തർ സംസ്ഥാന ചരക്ക്‌, സേവന ഇടപാടുകൾക്കുള്ള നികുതി (ഐജിഎസ്ടി) സെറ്റിൽമെന്റിന്റെ നവംബറിലെ വിഹിതത്തിലാണു 332 കോടി രൂപ വെട്ടിക്കുറച്ചത്. നവംബറിൽ 1450 കോടിയാണ് ഈ ഇനത്തിൽ ലഭിക്കേണ്ടത്. അതിൽ നിന്നാണ് വീണ്ടും വെട്ടിക്കുറച്ചത്. നികുതി വെട്ടിക്കുറയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.

അഡ്‌ഹോക് സെറ്റിൽമെന്റിന്റെ ഭാഗമായുള്ള നടപടിയാണെങ്കിൽ അതിന് അടിസ്ഥാനമാക്കിയ കണക്കുകൾ സംസ്ഥാനത്തിനും കൈമാറണം. മുൻകാലങ്ങളിൽ ഇതേ രീതിയിൽ നടത്തിയിട്ടുള്ള സെറ്റിൽമെന്റുകളിൽ സംസ്ഥാനങ്ങളിൽനിന്നു തിരിച്ചുപിടിക്കുന്ന തുകയുടെ അനുപാതം സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കണമെന്നു ധനമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. കേരളത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നതും കേന്ദ്രത്തിൽനിന്നു സംസ്ഥാനത്തിനു ലഭിക്കേണ്ട കുടിശിക അനുവദിക്കുന്നതും സംബന്ധിച്ച പ്രശ്‌നങ്ങൾ നേരത്തേ ഉന്നയിച്ചിട്ടുള്ളതാണ്. എന്നാൽ, ഇതിൽ തീരുമാനമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ഐജിഎസ്ടി സെറ്റിൽമെന്റിൽ ഇപ്പോൾ വരുത്തിയിട്ടുള്ള കുറവ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ വഷളാക്കുന്നതാണെന്നും ധനമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button