KeralaLatest NewsNews

പത്മകുമാറിന് കുട്ടിയുടെ പിതാവുമായി യാതൊരു ബന്ധവുമില്ല, നഴ്‌സിംഗ് സീറ്റിനുള്ള പണം നല്‍കി എന്നുള്ളത് കള്ളക്കഥ

അടൂര്‍: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. കേസുമായി ബന്ധപ്പെട്ട് പിടിയിലായ പത്മകുമാര്‍ പൊലീസിനോട് പറഞ്ഞതെല്ലാം കള്ളക്കഥകള്‍. നഴ്‌സിങ് റിക്രൂട്ട്‌മെന്റുമായും ഒ.ഇ.റ്റി പരീക്ഷയുമായുമെല്ലാം തട്ടിക്കൊണ്ട്പോകലിന് ബന്ധമുണ്ടെന്നും ഓയൂരിലെ ആറ് വയസുകാരിയുടെ അച്ഛന്‍ തന്റെ കൈയില്‍ നിന്ന് പണം വാങ്ങിയ ശേഷം തിരിച്ചു തന്നില്ലെന്നും ഉള്‍പ്പെടെയുള്ള കഥകള്‍ ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് തിരിച്ചും മറിച്ചും നിരവധി തവണ ചോദ്യം ചെയ്തപ്പോള്‍ മൊഴികളിലെ വൈരുദ്ധ്യം പൊലീസിന് ബോധ്യപ്പെടുകയായിരുന്നു.

തനിക്ക് മാത്രമാണ് തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ പങ്കുള്ളതെന്നും പത്മകുമാര്‍ അടൂരിലെ കെ.എ.പി പൊലീസ് ക്യാമ്പില്‍ നടന്ന ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. പത്മകുമാറിനൊപ്പം ഇയാളുടെ ഭാര്യയും മകളും പൊലീസിന്റെ പിടിയിലായിരുന്നു. ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയിരുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളും പത്മകുമാറിന്റെ മൊഴിയും തമ്മില്‍ പൊരുത്തക്കേടുകളും വന്നു. എന്നാല്‍ ഇയാളുടെ ആദ്യ മൊഴിയെല്ലാം തെറ്റാണെന്ന് പിന്നീട് പൊലീസിന്  വിശദമായ ചോദ്യം ചെയ്യലില്‍ ബോധ്യപ്പെടുകയായിരുന്നു.

Read Also: ചൈനയില്‍ പടര്‍ന്ന് പിടിക്കുന്ന ശ്വാസകോശ രോഗത്തിന് സമാനമായ രോഗം അമേരിക്കയിലും കണ്ടെത്തി

പത്മകുമാറിന് കുട്ടിയുടെ കുടുംബവുമായി ബന്ധമില്ല. തന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ പത്മകുമാര്‍ തന്നെ ആസൂത്രണം ചെയ്തതതാണ് തട്ടിക്കൊണ്ടുപോകല്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതി ലക്ഷ്യമിട്ടത് ഓയൂരിലെ ആറ് വയസുകാരിയെ മാത്രമല്ലെന്നും കുട്ടിയുടെ ജ്യേഷ്ഠനെയടക്കം തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതിയെന്നും പിന്നീട് വിവരങ്ങള്‍ പുറത്തുവന്നു. വേറെയും കുട്ടികളെ തട്ടിക്കൊണ്ടുപോയി പണം വില പേശുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസിന് വിവരം ലഭിച്ചു.

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഒരു ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം ലഭിച്ചുവെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്. ഈ സംഘത്തെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി. കുട്ടിയെ തട്ടിക്കൊണ്ടു വന്ന് എവിടെയാണ് പാര്‍പ്പിച്ചതെന്നും സംഘത്തിലും സഹായികളായും മറ്റാരൊക്കെ ഉണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളിലും ഒട്ടേറ വിശദാംശങ്ങള്‍ ഇനിയും ഈ സംഭവത്തില്‍ പുറത്തു വരാനുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് പ്രതികളില്‍ നിന്ന് വിശദമായി അന്വേഷിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button