ചെന്നൈ: മീഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ നിന്നും കരകയറാനൊരുങ്ങി ചെന്നൈ. ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നീ ജില്ലകളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഈ ജില്ലകളിലെ സ്കൂളുകളുടെ ശുചീകരണ പ്രവർത്തനങ്ങൾക്കായി 1.90 കോടി രൂപ തമിഴ്നാട് സർക്കാർ അനുവദിച്ചു. വെള്ളപ്പൊക്കം കുറഞ്ഞതോടെ, ചെന്നൈയിലും സമീപ ജില്ലകളും സംസ്ഥാന സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 800 ഓളം മെഡിക്കൽ ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്.
തമിഴ്നാട്ടിൽ വടക്ക് കിഴക്കൻ മൺസൂൺ ആരംഭിച്ചതിനു ശേഷം 16,500-ലധികം മെഡിക്കൽ ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. ഏകദേശം 78000 ആളുകൾക്ക് ഈ മെഡിക്കൽ ക്യാമ്പുകൾ ഉപകാരപ്രദമായിട്ടുണ്ട്. നിലവിൽ, 7 സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് സൈദാപേട്ടയിലെ അടയാറിന്റെ തീരത്ത് മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നുണ്ട്. ആവശ്യമെങ്കിൽ ഇവ മറ്റ് സ്ഥലങ്ങളിൽ കൂടി നടത്തുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി വ്യക്തമാക്കി.
സ്കൂളുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ തന്നെ പൂർത്തിയാക്കാനാണ് നിർദ്ദേശം. ഡിസംബർ 6 മുതൽ ഇതുവരെ 28,563 മെട്രിക് ടൺ മാലിന്യമാണ് നീക്കം ചെയ്തിട്ടുള്ളത്. ഇവ ഉടൻ തന്നെ പെരുങ്കുടി, കൊടയങ്ങൂർ ഡംപ് എന്നിവിടങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം. വികസനങ്ങൾ കൂടുതൽ നടപ്പാക്കിയ ചെന്നൈ പോലുള്ള നഗരത്തിലെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഡ്രൈനേജ് പ്രശ്നങ്ങളും നേരിടുന്നത് തുടർക്കഥയാവുകയാണ്.
Post Your Comments