തിരുവനന്തപുരം: സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ ആശ്വാസമായിരുന്ന സപ്ലൈകോയിലെ സാധനങ്ങളുടെ വിലയും കുത്തനെ ഉയരുന്നു. സപ്ലൈകോ വഴി വിൽക്കുന്ന സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. സബ്സിഡി ഇനങ്ങൾക്ക് 25 ശതമാനം വരെയാണ് വില ഉയർത്തുക. വില പരിഷ്കരിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി ഇത് സംബന്ധിച്ച വിഷയത്തിൽ ധാരണയിൽ എത്തിയിട്ടുണ്ട്. സപ്ലൈകോയിൽ നിന്ന് 13 സാധനങ്ങളാണ് സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നത്. ഈ സാധനങ്ങളുടെയെല്ലാം വില 25 ശതമാനം ഉയർത്തുന്നതോടെ, പൊതുജനങ്ങളുടെ പോക്കറ്റ് കാലിയാകും.
കഴിഞ്ഞ മാസം ഇടതുമുന്നണി ചേർന്ന യോഗം സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ അനുമതി നൽകിയിരുന്നു. സബ്സിഡി ഉൽപ്പന്നങ്ങളുടെ എണ്ണം 16 ആക്കാൻ സാധ്യത തേടണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും, സമിതി ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടില്ല. സപ്ലൈകോയുടെ നിലനിൽപ്പിന് സർക്കാർ കൂടുതൽ നിക്ഷേപം നടത്തി, സൂപ്പർ ബസാറുകളുടെ ശൃംഖല സ്ഥാപിക്കണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. സബ്സിഡി ഇനങ്ങളുടെ വില വർദ്ധനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആസൂത്രണ ബോർഡ് അംഗം ഡോ. രവി രാമൻ അധ്യക്ഷനായ വിദഗ്ധസമിതി ഈയാഴ്ച സമർപ്പിക്കുന്നതാണ്.
Post Your Comments