KeralaLatest News

നിധിൻ പുല്ലൻ ഒളിവിൽ: ഡിവൈഎഫ്ഐ പ്രവര്‍ത്തകർ പോലീസ് ജീപ്പ് തകർത്തത് ഹെല്‍മറ്റില്ലാത്തതിന് പിഴയടപ്പിച്ചതിന്

തൃശ്ശൂര്‍: ചാലക്കുടിയില്‍ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പോലീസ് ജീപ്പ് തകര്‍ത്തത് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ അടപ്പിച്ചതിനെന്ന് പോലീസ് വൃത്തങ്ങൾ. ഡി.വൈ.എഫ്.ഐ. നേതാവ്‌ നിധിൻ പുല്ലനും സംഘവുമാണ് വെള്ളിയാഴ്ച ജീപ്പ് തകർത്തത്. ഐ.ടി.ഐയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആഹ്ലാദപ്രകടനത്തിനെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിക്കുന്നത് ചൂണ്ടിക്കാട്ടി ചാലക്കുടി പോലീസ് പിഴയടപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പോലീസ് ജീപ്പ് അടിച്ചുതകര്‍ക്കാന്‍ സംഘം തുനിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് എസ്.എഫ്.ഐ പ്രവർത്തകരും പോലീസും തമ്മിൽ നേരത്തെ തർക്കങ്ങളുണ്ടായിരുന്നു. ഐ.ടി.ഐയ്ക്ക് മുന്നിലുള്ള എല്ലാ കൊടിതോരണങ്ങളും നീക്കണമെന്നും പോലീസ് ആവശ്യപ്പെട്ടതും പ്രവർത്തകരെ ചൊടിപ്പിച്ചിരുന്നു.

ജീപ്പ് തകർത്തതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. ചാലക്കുടി മേഖലാസെക്രട്ടറി ജിയോ കൈതാരൻ ഉൾപ്പെടെ പത്തോളം പേരെ രാത്രി വൈകി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്. ആക്രമണം നടന്ന് അര മണിക്കൂർ കഴിഞ്ഞ് സി.പി.എം. പ്രവർത്തകർക്കൊപ്പം നിധിൻ പുല്ലൻ നടന്നുപോയപ്പോൾ കാത്തുനിന്ന പോലീസ്‌സംഘം പിടികൂടാൻ ശ്രമിച്ചു.

സി.പി.എം. ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ, പ്രവർത്തകനായ ഗോപി (60), ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ അശ്വിൻ (22), സാംസൺ (22) ഉൾപ്പെടെയുള്ളവർ ഇത് തടഞ്ഞു. ബലപ്രയോഗത്തിലൂടെ നിധിനെ കൊണ്ടുപോകാൻ പോലീസ് ശ്രമിച്ചെങ്കിലും നടക്കാതായപ്പോൾ ലാത്തി വീശി. നിധിൻ പുല്ലനെ പിടികൂടി റോഡിലൂടെ വലിച്ചുകൊണ്ടുപോയി ജീപ്പിട്ടിരുന്ന സ്ഥലത്തേക്കെത്തിയപ്പോഴേക്കും പ്രവർത്തകർ ബലം പ്രയോഗിച്ച് നിധിനെ മോചിപ്പിച്ചുകൊണ്ടുപോയി. നിലവിൽ, ഇയാൾ ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button