Latest NewsKerala

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ: രണ്ടുലക്ഷം വനിതകളെ അഭിസംബോധന ചെയ്യും, തേക്കിൻകാട് ചുറ്റി റോഡ് ഷോ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. തൃശൂരിൽ രണ്ടുലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന മഹിളാ സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടർന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിൻകാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷമാകും മഹിളാ സമ്മേളനത്തിൽ മോദി പങ്കെടുക്കുക. പ്രധാനമന്ത്രിയുടെ വിരുന്നിൽ ക്രൈസ്തവ മതമേലധ്യക്ഷൻമാർ പങ്കെടുത്തതിനെ ചൊല്ലിയുള്ള വിവാദം കത്തു്നതിനിടെയാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്.

അതേസമയം, പ്രധാനമന്ത്രി ഇന്ന് തമിഴ്‌നാടും ലക്ഷദ്വീപും സന്ദർശിക്കും. 19,850 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുക. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്നാണ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. ജനുവരി 2ന് തിരുച്ചിറപ്പള്ളിയിലെത്തുന്ന പ്രധാനമന്ത്രി ഭാരതിദാസൻ സർവ്വകലാശാലയുടെ 38-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കും. വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി, തമിഴ്നാട്ടിൽ മറ്റ് വികസന പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കും.

1150 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് ലക്ഷദ്വീപിൽ പ്രധാനമന്ത്രി തറക്കല്ലിടുന്നത്. മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി, ശുദ്ധമായ കുടിവെള്ള വിതരണം, സൗരോർജ്ജം, ആരോഗ്യ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾ ഇതിൽപ്പെടുന്നു. കൊച്ചി- ലക്ഷദ്വീപ് ദ്വീപുകളുടെ സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ (കെഎൽഐ-എസ്ഒഎഫ്സി) പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഇത് ഇന്റർനെറ്റ് വേഗത 100 മടങ്ങ് (1.7 ജിബിപിഎസിൽ നിന്ന് 200 ജിബിപിഎസ്) വർദ്ധിപ്പിക്കും.

കദ്മത്തിലെ ലോ-ടെമ്പറേച്ചർ തെർമൽ ഡിസാലിനേഷൻ (എൽടിടിഡി) പ്ലാന്റ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. പ്രതിദിനം 1.5 ലക്ഷം ലിറ്റർ ശുദ്ധമായ കുടിവെള്ളമാണ് ഇവിടെ ഉത്പാദിപ്പിക്കുക. ലക്ഷദ്വീപിലെ ആദ്യത്തെ ബാറ്ററി പിന്തുണയുള്ള സോളാർ പവർ പ്രോജക്റ്റായ കവരത്തിയിലെ സോളാർ പവർ പ്ലാന്റും നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button