തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ പൂരം ഫിൻസർവ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്. ബഡ്സ് ആക്ട് പ്രകാരം ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. നിക്ഷേപങ്ങൾക്ക് 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത്, 3000-ത്തോളം ആളുകളിൽ നിന്നും കോടികളാണ് തട്ടിയെടുത്തത്. ഏകദേശം 200 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. സംഭവത്തിൽ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് സ്വത്തുക്കൾ കണ്ടുകെട്ടാൻ ജില്ലാ കലക്ടർ ഉത്തരവിറക്കിയത്.
പൂരം ഫിൻസർവ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായ അനിൽ, സുനിൽ എന്നീ സഹോദരന്മാരുടെ സ്വത്തുക്കളാണ് താൽക്കാലികമായി ജപ്തി ചെയ്യുക. സ്വത്തുക്കളുടെ മഹസ്സർ, ലൊക്കേഷൻ സ്കെച്ച്, തണ്ടർ പേപ്പർ പകർപ്പ് എന്നിവ ഉൾപ്പെടെയുള്ള റിപ്പോർട്ട് തഹസിൽദാർമാർ ഉടൻ തയ്യാറാക്കും. ഇതിനോടൊപ്പം ജില്ലാ രജിസ്ട്രാർ, തുടർന്നുള്ള വിൽപ്പന നടപടികൾ താൽക്കാലികമായി മരവിപ്പിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസർമാർക്കും അടിയന്തരമായി കൈമാറുന്നതാണ്.
ബാങ്കുകൾ, ട്രഷറികൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആരംഭിച്ച എല്ലാത്തരം അക്കൗണ്ടുകളും ഫിക്സഡ് ഡെപ്പോസിറ്റുകളും മറവിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ മുഴുവൻ സ്ഥാപന മേധാവികളും സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. കൂടാതെ, പ്രതികളുടെ പേരിൽ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ മോട്ടോർ വാഹനങ്ങളുടെയും പട്ടിക തൃശ്ശൂർ ട്രാൻസ്പോർട്ട് ഓഫീസർ തയ്യാറാക്കി കലക്ടറേറ്റിലേക്കും ജില്ലാ പോലീസ് മേധാവിക്കും കൈമാറുന്നതാണ്.
Post Your Comments