ആലപ്പുഴ: രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ വിധിപറഞ്ഞ ജഡ്ജിക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ ഭീഷണിമുഴക്കിയ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാംവാർഡിലെ എസ്.ഡി.പി.ഐ. അംഗമായ തേവരംശ്ശേരി നവാസ് നൈന(42), മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡ് കുമ്പളത്തുവെളി വീട്ടിൽ നസീർമോൻ(47), തിരുവനന്തപുരം മംഗലപുരം സക്കീർ മൻസിലിൽ റാഫി(38), അമ്പലപ്പുഴവടക്ക് വില്ലേജിൽ വണ്ടാനം പുതുവൽവീട്ടിൽ ഷാജഹാൻ(36) എന്നിവരാണ് അറസ്റ്റിലായത്.
രഞ്ജിത് ശ്രീനിവാസൻ കേസിൽ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ച മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി വി.ജി. ശ്രീദേവിയെ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും അധിേക്ഷപിക്കുകയും ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. 13 പേർക്കെതിരേ അന്വേഷണം നടത്തിയാണു നാലുപേരെ അറസ്റ്റുചെയ്തത്.
ഭീഷണി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആലപ്പുഴ സൗത്ത് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ടെന്നു പോലീസ് പറഞ്ഞു.
വിധിക്കുശേഷം ജഡ്ജിയുടെ സുരക്ഷ പോലീസ് വർധിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു കൂടുതൽ ഭീഷണി. മത -സാമുദായിക -രാഷ്ട്രീയ വിദ്വേഷം ഉളവാക്കാനും കലാപമുണ്ടാക്കാനുമുള്ള തരത്തിൽ ജഡ്ജിയുടെ ചിത്രങ്ങളും മറ്റ് വർഗീയ പ്രസ്താവനകളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതിനുകൂടിയാണു കേസ്.
Post Your Comments