KeralaLatest NewsNews

സാഹിത്യ അക്കാദമിക്കെതിരായ ചുള്ളിക്കാടിന്റെ വിമര്‍ശനം: ഖേദം പ്രകടിപ്പിച്ച് സച്ചിദാനന്ദന്‍

തൃശ്ശൂർ: സാഹിത്യ അക്കാദമിക്കെതിരായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിച്ച് അക്കാദമിയുടെ പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍. ചുള്ളിക്കാടിന്റെ പ്രശ്നം പരിഹരിച്ചുവെന്നും അദ്ദേഹം ഉയർത്തിയത് പൊതുവായ ഒരു പ്രശ്നമാണെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. ‘ചുള്ളിക്കാടിന്റെ പ്രശ്‌നം പരിഹരിച്ച് നടപടി സ്വീകരിച്ചു. പ്രശ്‌നം അഡ്മിനിസ്‌ട്രേഷന്റേതാണ്. സാഹിത്യോത്സവം നടക്കുന്നത് ചുരുങ്ങിയ ഫണ്ടുപയോഗിച്ചാണ്. ചുള്ളിക്കാട് ഉന്നയിച്ചത് പൊതുവായ പ്രശ്‌നമാണ്. ഒരു വ്യക്തിയുടേത് മാത്രമായി കാണാനാകില്ലെന്നും സച്ചിദാനന്ദന്‍ വിശദമാക്കി.

അതേസമയം, സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തിയ തനിക്ക് പ്രതിഫലമായി നൽകിയത് വെറും 2400 രൂപയാണെന്ന് ചുള്ളിക്കാട് വ്യക്തമാക്കിയിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫേസ്ബുക്കിൽ എഴുതിയത്. ജനുവരി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി ക്ഷണിച്ചു. കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു. 50 വർഷം ആശാൻകവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാൽ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞതെന്നും പ്രതിഫലമായി എനിക്കു നൽകിയത് രണ്ടായിരത്തിനാനൂറു രൂപയാണെന്നും പോസ്റ്റിൽ പറയുന്നു.

എറണാകുളത്തുനിന്ന് തൃശൂർവരെ വാസ് ട്രാവൽസിന്റെ ടാക്സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം 3500 രൂപ ചെലവായി. 1100 രൂപ ഞാൻ നൽകിയത് സീരിയലിൽ അഭിനയിച്ചു ഞാൻ നേടിയ പണത്തിൽനിന്നാണ്. സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ടെന്നും നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുതെന്നും കുറിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button