ന്യൂഡൽഹി: രാജ്യത്തെ റയില്‍ഗതാഗത രംഗത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന മാറ്റങ്ങള്‍ അവസാനിക്കുന്നില്ല. വേഗത കൊണ്ട് ജനകീയമായ വന്ദേഭാരത് ട്രെയിനുകള്‍ക്ക് പിന്നാലെ അമൃത് ഭാരത് ട്രെയിനുകൾ ട്രാക്കിലെത്തിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റയില്‍വെ. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നവയാകും അമൃത് ഭാരത് ട്രെയിനുകൾ. എന്നുമാത്രമല്ല, യാത്രാച്ചിലവും വളര കുറവായിരിക്കും എന്നതാണ് അമൃത് ഭാരത് ട്രെയിനുകളെ വ്യത്യസ്തമാക്കുക.
ലോകോത്തര നിലവാരത്തിലാണ് അമൃത് ഭാരത് ട്രെയിനുകളുടെ രൂപകല്പന. ആയിരം കിലോമീറ്റർ യാത്ര ചെയ്യുന്നതിനായി 454 രൂപയാണ് ചെലവ് വരിക. വരുംവർഷങ്ങളിൽ 1000 അമൃത് ഭാരത് ട്രെയിനുകൾ നിർമ്മിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അശ്വനി വൈഷ്ണവ് അറിയിച്ചു.വന്ദേഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യുന്നതിനായുള്ള പ്രവർത്തനങ്ങൾ റെയിൽവേ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വരും വർഷങ്ങളിൽ വന്ദേഭാരതിന്റെ 500 ട്രെയിനുകൾ നിർമ്മിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതിവർഷം 700 കോടി ജനങ്ങളാണ് റെയിൽവേ വഴി യാത്ര ചെയ്യുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണം രണ്ടരക്കോടിയാണ്. യാത്രാനിരക്ക് നൂറുരൂപയാണെങ്കിൽ യാത്രക്കാരനിൽ നിന്ന് ഈടാക്കുന്നത് 45 രൂപയാണ്. യാത്ര ചെയ്യുന്ന ഓരോ വ്യക്തിക്കും 55 ശതമാനം കിഴിവ് നൽകുന്നതായും അദ്ദേഹം പറഞ്ഞു.
Post Your Comments