PoliticsKeralaLatest News

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ സ്വരാജിന്റെ ഹർജി തള്ളി, വിചിത്ര വിധിയെന്ന് സ്വരാജ്

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബു എംഎൽഎയ്ക്ക് ആശ്വാസം. കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എം സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ കെ ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച് സ്വരാജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

തെര‍ഞ്ഞെടുപ്പ് സമയത്ത് വീടുകളിൽ വിതരണം ചെയ്ത വോട്ടേഴ്സ് സ്ലിപ്പില്‍ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചെന്നായിരുന്നു സ്വരാജ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. കെ ബാബു തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തിൽ പ്രചാരണം നടത്തി എന്നും സ്വരാജ് കോടതിയെ അറിയിച്ചിരുന്നു.മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു വാദം.

പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തൃപ്പൂണിത്തുറയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു 992 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കെ ബാബുവിന് അനുകൂലമായ ഹൈക്കോടതി വിധി വിചിത്രവിധിയെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഹൈക്കോടതിയില്‍ തെളിവുകളെല്ലാം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വിധി മറിച്ചാണ് വന്നിരിക്കുന്നതെന്നും സ്വരാജ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കെ ബാബു വിജയിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള തന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്വരാജ്.

കേസ് വിജയിച്ചോ പരാജയപ്പെട്ടോ എന്നതല്ല താന്‍ കാണുന്നതെന്നും ഇത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് പകര്‍ന്നുനല്‍കുകയെന്നും സ്വരാജ് പറഞ്ഞു. ഈ വിധി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. നാളെ വിശ്വാസികളായ ആളുകള്‍ക്കിടയില്‍ അവര്‍ ആരാധിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങള്‍ സ്ലിപ്പില്‍ അച്ചടിച്ച് വീടുവീടാന്തരം കൊടുത്താലും അതൊന്നും കുഴപ്പമില്ലെന്ന തോന്നലാണ് ഈ വിധിയുണ്ടാക്കുകയെന്നും സ്വരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button