
പാലക്കാട്: പുൽവാമയിലെ വനത്തിൽ നിന്ന് മണ്ണാർക്കാട് സ്വദേശിയായ യുവാവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. കാഞ്ഞിരപ്പുഴ കരുവാൻതൊടിയിലുള്ള മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ബെംഗളുരുവിലായിരുന്ന മുഹമ്മദ് ഷാനിബിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് പുൽവാമയിലെ വനത്തിൽ നിന്ന് കണ്ടെടുത്തത്. ഇയാൾ എന്തിനാണ് കശ്മീരിലേക്ക് പോയതെന്ന കാര്യത്തിലും ദുരൂഹത തുടരുകയാണ്.
ബംഗളൂരുവിൽ വയറിംഗ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്‌ച രാത്രി ഗുൽമാർഗ് സ്റ്റേഷനിൽ നിന്ന് വിളിച്ചറിയിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ വിവരം അറിഞ്ഞത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
പുൽവാമയിലെ വനത്തിൽ നിന്ന് കണ്ടെടുത്തപ്പോൾ മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ബംഗളൂരുവിൽ പോയ യുവാവ് എങ്ങനെ ജമ്മു കാശ്‌മീരിൽ എത്തിയെന്നതുൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ബന്ധുക്കളോട് സ്ഥലത്തെത്താൻ പൊലീസ് നിർദേശിച്ചു. ഷാനിബിൻറെ മരണവും പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടോ എന്നടക്കം പരിശോധിച്ചു വരികയാണ്.
Post Your Comments