
തിരുവല്ല : പത്തനംതിട്ട തിരുവല്ല പുളിക്കീഴിൽ പ്രവർത്തിച്ചിരുന്ന മദ്യ വിതരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ബിവറേജസ് കോർപ്പറേഷന് വൻ നഷ്ടമുണ്ടായതായി റിപ്പോർട്ട്. ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തിൽ 45,000 കെയ്സ് മദ്യം കത്തി നശിച്ചതായാണ് പ്രാഥമിക നിഗമനം. അഞ്ച് കോടിയോളം രൂപയുടെ പ്രാഥമിക നഷ്ടവും കണക്കാക്കുന്നുണ്ട്.
ഇത് സംബന്ധിച്ച് ഇന്ന് വിശദമായ പരിശോധന നടക്കും. ബിവറേജസ് കോർപ്പറേഷൻ എംഡി ഹർഷിത അട്ടല്ലൂരി ഇന്ന് സ്ഥലം സന്ദർശിക്കും. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം നടന്നത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്ക് വിതരണം ചെയ്യാനുള്ള മദ്യമാണ് കത്തി നശിച്ചത്. ബിയർ സംഭരിച്ചിരുന്ന സ്ഥലത്തേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
കെട്ടിടവും ഗോഡൗണും പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിന്റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നുമാകാം തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമനസേനയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Post Your Comments