KeralaNattuvarthaLatest News

പൊന്മലയെ തുരന്നു തിന്നുന്നവർക്കെതിരെ – കുമ്മനം

പത്തനംതിട്ട.

കോഴഞ്ചേരി: “പരിപാവനമായ ആധ്യാത്മിക സാധനാകേന്ദ്രമാണ് പൊന്‍മലയെന്ന്” ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പൊന്‍മല ശിവ വിഷ്ണു ക്ഷേത്രത്തിലെ ബലാലയപ്രതിഷ്ഠയും ഇലഞ്ഞിത്തറയിലെ കൊടുംകാളി പ്രതിഷ്ഠയും സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പൊന്മലയില്‍ തുരന്ന് എടുക്കാവുന്നതിന്റെ പരമാവധി തുരന്ന് പ്രകൃതിദത്തമായ മലനിര നശിപ്പിച്ചുകഴിഞ്ഞു. മലയും കുന്നും കാവും നശിപ്പിച്ചുള്ള ഒരു വികസനവും നാടിന് ഗുണം ചെയ്യില്ല. അവശേഷിക്കുന്നത് ഭാവിതലമുറയെ ഓര്‍ത്ത് പ്രകൃതിക്ക് വിട്ടുനല്‍കാന്‍ സര്‍ക്കാരും ക്വാറി ഉടമയും തയ്യറാകണം. പ്രകൃതിയെ ചൂഷണം ചെയ്ത് അധികകാലം നിലനില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല.”

”ഇവിടെ ഖനനം തുടര്‍ന്നാല്‍ അത് വരുംതലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമായിരിക്കും. കുടിവെള്ളം കിട്ടാതെ ജനം വലയുകയും വരള്‍ച്ചയുടെ കരാളഹസ്തങ്ങളില്‍ അമരുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ആശ്വാസം നല്‍കുന്ന ഒരു നടപടിയും അധികൃതരില്‍നിന്ന് ഉണ്ടാകുന്നില്ല”.

”ജലസ്രോതസ്സുകളായ പുഴ, കുളം, കിണര്‍, നീര്‍ത്തടങ്ങള്‍ എല്ലാം ഇക്കുറി വറ്റിവരണ്ടു. ഭൂഗര്‍ഭ ജലവിതാനം മൂന്ന് മീറ്റര്‍ താഴ്ന്നത് അധികാരികള്‍ ഗൗരവമായി കാണണം. ഹരിതകേരളത്തിന്റെ പ്രയോക്താക്കളായ സര്‍ക്കാര്‍ അധികൃതര്‍ കര്‍ശന നടപടികളുമായി പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കാന്‍ തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ”

ബി.ജെ.പി. ജില്ലാ സെക്രട്ടറി പി.ആര്‍.ഷാജി, പൊന്മല ക്ഷേത്ര സമിതി ഭാരവാഹികളായ അജന്‍ ജെ.കുമാര്‍, പി.ജി.പ്രദീപ്, ജി.സന്തോഷ്‌കുമാര്‍, സുനി രാജു, പി.പി.ഗോപിനാഥന്‍ തുടങ്ങിയവരും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button