മുംബൈ: കനത്ത മഴയിൽ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ തിവാരെ അണക്കെട്ട് തകർന്ന് ആളുകൾ മരിച്ച സംഭവത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ന്ഡിആര്എഫ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 20 ആയി. മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്.കഴിഞ്ഞ അഞ്ച് ദിവസമായി ഇവിടെ തെരച്ചിൽ നടത്തുകയായിരുന്നു.
അണക്കെട്ട് തകർന്നതോടെ 15 വീടുകൾ ഒഴുകിപ്പോയി. അണക്കെട്ട് പൊട്ടിയതിനെ തുടർന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളിൽ വെളളപ്പൊക്കമുണ്ടാകുകയും ചെയ്തു. അണക്കെട്ട് തകരാൻ കാരണം ഞണ്ടുകളാണെന്ന് ജലസേചന മന്ത്രി തനാജി സാവന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ അണക്കെട്ട് നിർമ്മിച്ച കോൺട്രാക്ടറെ രക്ഷിക്കുവാൻ ബിജെപി നടത്തുന്ന തന്ത്രമാണിതെന്ന് എൻസിപി നേതാവ് ജിതേന്ദ്ര അവ്ഹാദ് പറഞ്ഞു.
ജിതേന്ദ്ര അവ്ഹാദും മറ്റ് പ്രവർത്തകരും ഞണ്ടുകളുമായി പോലീസ് സ്റ്റേഷനിലെത്തി ഇവയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മന്ത്രി പറഞ്ഞ അണക്കെട്ട് ദുരന്തത്തിന്റെ ഉത്തരവാദികളെ കൊണ്ടുവന്നിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.
Post Your Comments