കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ ശ്രീനിവാസന്റെ ഗുരുതരാവസ്ഥയിലുള്ള ഒരു ഫോട്ടോയെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. നേരത്തെ, ശ്രീനിവാസനെ കുറിച്ച് പ്രചരിച്ച വ്യാജ വാര്‍ത്തകളില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ സിനിമാ സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. അന്ന് മക്കളായ വിനീതോ ധ്യാനോ പ്രതികരിച്ചിരുന്നില്ല. എന്നാൽ, ഇപ്പോഴിതാ അത്തരം പ്രചരണങ്ങളെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്. മലയാളം ഫിലിമി ബീറ്റിന് നല്കിയ അഭിമുഖത്തിലായിരുന്നു ധ്യാനിന്റെ തുറന്നുപറച്ചില്‍.
ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകൾ:
‘അച്ഛന് ആശുപത്രിയില്‍ ആയിരുന്നപ്പോഴും ഇത്തരം വാര്‍ത്തകള്‍ കേട്ട് ദുഃഖം രേഖപ്പെടുത്താന്‍ വിളിച്ച സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ആദരാഞ്ജലികള്‍ പറയാന്‍ വിളിച്ച അടുത്ത സുഹൃത്തുക്കളോട് അച്ഛന് ചത്തിട്ടില്ല, ചത്തിട്ട് പോരേ ഇതെല്ലാം എന്ന് ചോദിച്ചിരുന്നു.’ അച്ഛനോടൊപ്പം നില്‍ക്കുമ്പോഴാണ് ഇത്തരം കോളുകളും മെസേജുകളും വരുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ ഇതൊന്നും കാര്യമാക്കിയില്ല. വാര്‍ത്ത തെറ്റാണെന്ന് എനിക്കറിയാമല്ലോ പിന്നെ എന്തിനാണ് വിഷമിക്കുന്നത് അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്.’
‘അച്ഛന്റെ പേരില്‍ മാത്രമല്ല മുമ്പും ഒരുപാട് താരങ്ങളുടെ പേരില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. സലിംകുമാര്‍ മരിച്ചെന്ന് എത്രയോ തവണ വാര്‍ത്തകള്‍ പ്രചരിച്ചു. പക്ഷേ അദ്ദേഹം അതിനോടൊന്നും പ്രതികരിക്കാനോ കേസ് കൊടുക്കാനോ പോയില്ല.’ അതിന്റെയൊന്നും ആവശ്യമില്ല. ഇതില്‍ പ്രത്യേകിച്ച് പുതുമയൊന്നും എനിക്ക് തോന്നിയിട്ടില്ല. പ്രതികരിക്കേണ്ട കാര്യമൊന്നുമില്ല. വീട്ടില്‍ ആരും ഇതേക്കുറിച്ച് ഓര്‍ത്ത് വിഷമിച്ചിട്ടുമില്ല. മരണ വാര്‍ത്ത പ്രചരിക്കുന്ന സമയത്തൊക്കെ അച്ഛന് ഭേദമായി വരികയായിരുന്നു.’
വീട്ടിലെല്ലാവരും അതൊക്കെയല്ലേ ശ്രദ്ധിക്കുക. നമുക്ക് അതാണ് വലിയ കാര്യം. അതുകൊണ്ട് തന്നെ വാര്‍ത്തകളോട് പ്രതികരിക്കാന്‍ പോയില്ല. അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്. പഴയ സ്ഥിതിയിലെത്താന്‍ കുറച്ച് സമയം വേണ്ടിവരും. ഇപ്പോഴും അച്ഛന് സംസാരിച്ച് തുടങ്ങിയിട്ടൊന്നുമില്ല. പൂർണ്ണമായും ഭേദപ്പെടാന്‍ കാലതാമസം എടുത്തേക്കും.’ അദ്ദേഹം വ്യക്തമാക്കി.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന്, ശ്രീനിവാസന്റെ നില ഗുരുതരമാകുകയും അദ്ദേഹം വെന്റിലേറ്ററിൽ ആകുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഉള്ള സ്വാഭാവികമായ ബുദ്ധിമുട്ടാണ് സംസാരിക്കാൻ സാധിക്കാതെ വന്നത്. ഇത് പതിയെ ശരിയാകുകയും ചെയ്യും. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ രോഗാവസ്ഥയിലുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മത്സരിച്ചായിരുന്നു, പലരും ഇത് പങ്കുവെച്ചത്. നിരവധിപേർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
Post Your Comments