ന്യൂഡൽഹി: ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയായ വിവോയുടെ 465 കോടി കണ്ടുകെട്ടി ഇഡി. 119 ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ച പണമാണ് കണ്ടുകെട്ടിയത്. വിവോയ്ക്കും അനുബന്ധ കമ്പനികൾക്കുമെതിരെയാണ് എൻഫോഴ്സ്മെന്റിന്റെ നടപടി. ഇത് കൂടാതെ, രണ്ട് കിലോ സ്വർണ ബിസ്കറ്റും 73 ലക്ഷം രൂപയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. നികുതിവെട്ടിക്കാൻ 62,476 കോടി രൂപ ചൈനയിലേക്ക് മാറ്റിയെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
കമ്പനിയുണ്ടാക്കിയ പകുതിയിലധികം വരുമാനവും ഇത്തരത്തിൽ ചൈനയിലേക്ക് അയച്ചതായാണ് കണ്ടെത്തൽ. വരുമാനം കുറച്ചുകാണിച്ച് നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇഡി റെയ്ഡ് നടത്തിയതോടെയാണ് വിവരങ്ങൾ കണ്ടെത്തിയത്. വിവോയുടെ 44 കേന്ദ്രങ്ങളിലും 23 അനുബന്ധ കമ്പനികളിലും ഇഡി റെയ്ഡ് നടത്തി. ജൂലൈ 5-നായിരുന്നു റെയ്ഡ് ആരംഭിച്ചത്.
ഇതിനിടെ വിവോയുടെ കമ്പനികളിൽ നടത്തുന്ന റെയ്ഡുകൾ കമ്പനവയുടെ നല്ലപേരിന് കളങ്കമുണ്ടാക്കുന്നുവെന്ന വാദവുമായി ചൈനീസ് എംബസി വക്താവ് രംഗത്തെത്തിയിരുന്നു. കമ്പനികളുടെ ദൈനംദിന ഇടപാടുകളെ തടസപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയതും കമ്പനിയുടെ കോടിക്കണക്കിന് രൂപ ഇഡി കണ്ടുകെട്ടിയതും . ഇതോടെ ഇഡിയെ ഭയന്ന് വിവോ ഡയറക്ടര്‍മാര്‍ ഇന്ത്യയില്‍നിന്ന് കടന്നുകളയുകയും ചെയ്തു.
കമ്പനിക്കെതിരെ ഇന്ത്യയുടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയതിനു പിന്നാലെയാണ് വിവോയുടെ ഇന്ത്യയിലെ ഡയറക്ടര്‍മാരായിരുന്ന സെങ്ഷെന്‍ ഓവു, സാങ് ജിയ് എന്നിവര്‍ രാജ്യം വിട്ടത്. കേസുമായി ബന്ധപ്പെട്ട് 44 ഇടങ്ങളില്‍ നിന്ന് കമ്പനിക്കെതിരെ ഇഡി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമായിരുന്നു അന്വേഷണം.
ഈ കേസ് സിബിഐയും അന്വേഷിക്കുന്നുണ്ട്. ഐടി ഡിപ്പാര്‍ട്ട്മെന്റ്, കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയം തുടങ്ങിയവയും ഈ കേസിന്റെ അന്വേഷണത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. രാജ്യത്ത് ചൈനീസ് കമ്പനികള്‍ക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗം തന്നെയാണ് വിവോയ്ക്കെതിരെ ഇഡിയുടെ തിരച്ചിലും.
Post Your Comments